തിരുവനന്തപുരം: മകളായ നടി അഹാനാ കൃഷ്ണകുമാറിനോടുള്ള ആരാധന മൂത്താണ് നടൻ കൃഷ്ണകുമാറിന്റെ വീട്ടിലെ ഗേറ്റ് ചാടിക്കടന്നതെന്ന് ഫസിലുള്ള അക്‌ബറിന്റെ മൊഴി. പൊലീസ് കസ്റ്റഡിയിൽ മാനസികാ അസ്വാസ്ഥ്യം ഉള്ളതു പോലെ ഇയാൾ പെരുമാറുന്നുണ്ട്. എന്നാൽ മലപ്പുറത്തുകാരന് മാനസിക പ്രശ്‌നമുണ്ടെന്ന് പൊലീസ് കരുതുന്നില്ല. ഈ സാഹചര്യത്തിൽ വിശദമായ ചോദ്യം ചെയ്യലിന് അറസ്റ്റിലായ പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാനാണ് തീരുമാനം. ഇന്ന് വൈകിട്ടോടെ വിശദ ചോദ്യം ചെയ്യൽ നടക്കും. പ്രത്യേക പൊലീസ് സംഘത്തെ ഇതിനായി നിയോഗിക്കും.

നടനും ബിജെപി സഹയാത്രികനുമാണ് കൃഷ്ണകുമാർ. ഇന്നലെ രാത്രി ഒമ്പതര മണിക്കാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിൽ യുവാവ് അതിക്രമിച്ചു കയറിയത്. ശ്രീജിത്ത് എന്നാണ് ആദ്യം പേരു പറഞ്ഞതെങ്കിലും പിന്നീട് മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫൈസലുൾ അകബർ ആണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗേറ്റിനു സമീപം നിന്ന് ഇയാൾ ഗേറ്റ് തകർക്കാൻ നോക്കുകയും പിന്നീട് വീട്ടിലേക്ക് ചാടിക്കയറുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കൃഷ്ണകുമാറും പെൺമക്കളും മൊബൈലിൽ പകർത്തി. ഇതിനിടെയായിരുന്നു ഗേറ്റ് ചാടിക്കടക്കൽ.

അഹാനയോടുള്ള ആരാധന മൂത്ത് താരത്തെ കാണാൻ വീട്ടിൽ എത്തിയെന്നും ഗൂഗിൾ മാപ്പാണ് വഴി കാട്ടിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അഹാനയ്ക്ക് കോവിഡ് ബാധിച്ചത് പത്രങ്ങളിൽ വാർത്തായയിരുന്നു. നടിയായ അഹാനയോട് ആരാധനയാണ്. അസുഖമെന്ന് അറിഞ്ഞതോടെ മനസ്സ് വേദനിച്ചു. നടിയെ കാണാൻ മലപ്പുറത്തു നിന്ന് തിരുവനന്തപുരത്തേക്ക് എത്തി-ഇതാണ് ഫസിലുള്ള അകബ്‌റിന്റെ കുറ്റസമ്മത മൊഴി. ഗേറ്റ് ചാടിക്കടന്നതിന് തെളിവായി വീഡിയോ ഉണ്ട്. അതുകൊണ്ട് തന്നെ ഇയാളെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത.

ആദ്യം കോളിങ് ബെൽ അടിച്ചു. എന്നാൽ ആരും ഗേറ്റ് തുറന്നില്ല. അഹാനയെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ കാണാൻ പറ്റില്ലെന്ന് പറഞ്ഞു. കാണാതെ പോവില്ലെന്ന് പറഞ്ഞിട്ടും പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. അതേ തുടർന്നാണ് ഗേറ്റ് ചാടിയതെന്നാണ് ഇയാളുടെ മൊഴി. പൊലീസ് കസ്റ്റഡിയിൽ അസ്വാഭാവികമായി പ്രതികരിക്കുന്നുമുണ്ട്. ഇയാളുടെ അഡ്രസും മറ്റും ശരിയാണോ എന്ന് ഉറപ്പിക്കാനും അന്വേഷണം പൊലീസ് നടത്തി. ഇതെല്ലാം ശരിയാണെന്ന് വട്ടിയൂർക്കാവ് എസ് ഐ അനിൽകുമാർ ഉറപ്പിക്കുകയും ചെയ്തു.

നാടകീയമായിട്ടായിരുന്നു ഇയാളുടെ ഇടപെടലുകൾ. ഗേറ്റിൽ ബഹളം കേട്ട് പുറത്തെത്തിയ കൃഷ്ണകുമാർ കണ്ടത് അസഭ്യം പറയുന്ന ചെറുപ്പക്കാരനെയാണ്. ഗേറ്റിൽ മുട്ടി ശബ്ദമുണ്ടാക്കി. വീട്ടിലേക്ക് ചാടിക്കയറാനും ശ്രമിച്ചു. അകത്തേക്ക് കടക്കാനുള്ള ശ്രമം കൃഷ്ണകുമാർ തടഞ്ഞു. എന്നാൽ യുവാവ് ബല പ്രയോഗത്തിന് മുതിർന്നു. ഇതോടെ പൊലീസിനെ വിളിച്ചു. അതിവേഗം പൊലീസ് എത്തി. ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

വീട്ടിലെ ബഹളം തുടർന്നതോടെ കൃഷ്ണകുമാറും കുടുംബവും വീട്ടിന് മുകളിലത്തെ നിലയിലെത്തി. ഇയാളോട് എവിടെ നിന്നാണെന്ന് ചോദിക്കുകയും ചെയ്തു. ഇതിനോട് ചാവി എടുക്കില്ലേ എന്നായിരുന്നു മറു ചോദ്യം. അതവിടെ നിൽക്കിട്ടെ എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ടു തന്നെ ഇയാൾ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. ഇത് കൃഷ്ണകുമാറും കുടുംബവും മൊബൈലിൽ ചിത്രീരിച്ചിട്ടുണ്ട്. മുൻ വശത്തെ വാതിൽ അടഞ്ഞു കിടന്നതു കൊണ്ട് മാത്രം അകത്തേക്ക് കയറാനും മറ്റ് നാശ നഷ്ടം ഉണ്ടാക്കാനുമായില്ല.

ഇതോടെയാണ് ആദ്യം എല്ലാം തമാശയോടെ കണ്ട കൃഷ്ണ കുമാർ പൊലീസിനെ വിളിച്ചത്. സമീപത്തുള്ള ആരോ തമാശ കാട്ടുന്നതെന്നായിരുന്നു കൃഷ്ണകുമാർ കരുതിയത്. പൊലീസ് എത്തിയപ്പോഴാണ് മലപ്പുറത്തു നിന്നാണ് ഇയാൾ എത്തിയതെന്ന് മനസ്സിലായത്. കൂടെ ആരുമില്ലെന്നും ഒറ്റയ്ക്കാണ് വന്നതെന്നും ഇയാൾ പറയുന്നു. ഗൂഗിൾ മാപ്പിലൂടെ വീട് കണ്ടെത്തിയെന്നാണ് അവകാശ വാദം.

ഈ സാഹചര്യത്തിൽ ഇയാൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പൊലീസ് പരിശോധിച്ചു. അങ്ങനെയാണ് രാത്രി തന്നെ വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബിടെക് പഠന പൂർത്തിയാക്കാത്ത യുവാവാണ് അക്രമം കാട്ടിയത് എന്ന് ഇതോടെ മനസ്സിലായി. നാട്ടിലും ഇയാൾ സ്ഥിരം പ്രശനക്കാരനാണെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണം നടത്തും. ജയിൽ അടച്ചോളൂവെന്നായിരുന്നു വീട്ടിൽ നിന്നുള്ള പ്രതികരണം.