കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ചൂഷണം ചെയ്യുകയും പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറി ഒളിവിൽ പോകുകയും ചെയ്ത യുവാവിനെ കണ്ടെത്താൻ ആറുമാസം പിന്നിട്ടിട്ടും പൊലീസിന് കഴിയുന്നില്ല. പാലക്കാട് ആലത്തൂർ കാവശ്ശേരി കഴനിചുങ്കം അമൃതയിൽ രവീന്ദ്രനാഥന്റെ മകൻ ആദർശാണ് യുവതിയെ ചതിച്ച ശേഷം ഒളിവിൽ പോയിരിക്കുന്നത്. ശാരീരികമായി ചൂഷണം ചെയ്തിരുന്ന ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകിയെങ്കിലും ആലത്തൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുദ്യോഗസ്ഥരും കോൺഗ്രസ്സ് നേതാവായി പിതാവ് രവീന്ദ്രനാഥനും ചേർന്ന് ഒത്തു കളിച്ച് കേസ് നീട്ടിക്കൊണ്ടു പോകുകയാണെന്ന് പരാതിക്കാരിയായ കോട്ടയം സ്വദേശിനി മറുനാടനോട് പറഞ്ഞു.

ഇരുപത്തഞ്ചുകാരിയായ യുവതി പ്ലസ്ടുവിന് പഠനകാലത്താണ് ആദർശിനെ പരിചയപ്പെടുന്നത്. യുവതിയുടെ പിതാവിന്റെ വീട് പാലക്കാട് ജില്ലയിലായിരുന്നു. അതിനാൽ ഇവിടെയാണ് പ്ലസ്ടു പഠനം നടത്തിയത്. ഒപ്പം പഠിച്ചിരുന്ന ആദർശ് പെൺകുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞ് പിന്നാലെ കൂടി പ്രണയത്തിലാക്കുകയായിരുന്നു. എട്ടുവർഷത്തോളം പ്രണയത്തിലായിരുന്നു ഇവർ. ഇക്കാര്യം പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയാമായിരുന്നു. പ്ലസ്ടു പഠനത്തിന് ശേഷം കോട്ടയത്ത് നിന്നായിരുന്നു ഡിഗ്രി പഠിച്ചത്. ഈ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായും നല്ല അടുപ്പം പുലർത്തി. 2012ലായിരുന്നു പ്ല്സടു പഠനം.

കോട്ടയത്ത് നിന്നും പിതാവിന്റെ വീട്ടിലേക്ക് പോകുന്ന ദിവസങ്ങളിൽ തൃശൂരിൽ വച്ച് ഇരുവരും നേരിൽ കാണുകയും ചെയ്യാുമായിരുന്നു. അങ്ങനെ 2017 ൽ തൃശൂരിൽ വച്ച് ഇയാൾ പെൺകുട്ടിയോട് ഹോട്ടലിൽ റൂമെടുക്കാമെന്ന് അറിയിച്ചു. എന്നാൽ പെൺകുട്ടി ഇത് വിസമ്മതിച്ചു. ഇതോടെ പെൺകുട്ടിയോട് വഴക്കിട്ട് ഇയാൾ പോയി. പിന്നീട് വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുകയും യാതൊരു വിവരവും ഇല്ലാതാവുകയും ചെയ്തു. ഇതോടെ ധർമ്മ സങ്കടത്തിലായ പെൺകുട്ടി അലത്തൂരിലെ വീട്ടിലെത്തി ആദർശിനെ നേരിൽ കണ്ടു സംസാരിച്ചു. സുഹൃത്തുക്കളുടെയും ആദർശിന്റെ ഒരു ബന്ധുവിന്റെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തു തീർപ്പാക്കി.

ഇതിനിടയിൽ പലവട്ടം ആദർശ് പെൺകുട്ടിയെ തൃശൂരിലും ഗുരുവായൂരിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി ശാരീരികമായി ചൂഷണം ചെയ്തിരുന്നു. ഇതിനിടയിൽ വിവാഹം കഴിക്കാനായുള്ള തീരുമാനങ്ങൾ എടുത്തു. എന്നാൽ ഇത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ആദർശിന്റെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് ഇരുവരും തർക്കമുണ്ടായിരുന്നു. പലരുമായും ചില ബന്ധങ്ങളുണ്ട് എന്ന തരത്തിലുള്ള കാര്യങ്ങൾ പെൺകുട്ടി അറിയാനിടയായ സാഹചര്യത്തിലായിരുന്നു തർക്കം. ഇതിന് ശേഷം ഇയാളുടെ വിവരങ്ങളില്ലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി കോട്ടയം വനിതാ സെല്ലിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ആദർശിനെ വിളിച്ചു വരുത്തിയപ്പോൾ ഉണ്ടായ കാര്യങ്ങളെല്ലാം സമ്മതിച്ചു. പിന്നീട് ഇരുവർക്കും കൗൺസിലിങ് നൽകി വിട്ടയക്കുകയുമായിരുന്നു. 2020 ഡിസംബറിൽ വിവാഹം നടത്താമെന്നായിരുന്നു പൊലീസിൽ ആദർശ് പറഞ്ഞിരുന്നത്.

എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഇയാൾ ഇത് നീട്ടിക്കൊണ്ടു പോയി. ആദർശിന്റെ പിതാവിനും സഹോദരനും ഈ വിവാഹത്തിന് സമ്മതമല്ലായിരുന്നു. പൊലീസ് കേസായതോടെയാണ് മറ്റു നിർവ്വാഹമില്ലാതെ സമ്മതിച്ചത്. എന്നാൽ വിവാഹം നടത്താതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഇവർ ആദർശിനെ സ്ഥലത്ത് നിന്നും മാറ്റാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബറിൽ തീരുമാനിച്ചിരുന്ന വിവാഹം പല കാരണങ്ങൾ പറഞ്ഞ് നീട്ടി 2021 ഫെബ്രുവരി എട്ടിനാക്കിയെങ്കിലും അതിന് ദിവസങ്ങൾക്ക് മുൻപ് ആദർശിനെ കാണാതായതായി പൊലീസിൽ പിതാവ് പരാതി നൽകി. ബന്ധുക്കളെയും നാട്ടുകാരെയും വിവാഹം ക്ഷണിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്ന പെൺകുട്ടിയുടെ വീട്ടുകാരെ ഈ വിവരം അവർ അറിയിച്ചില്ല. വിവാഹത്തിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹ ഒരുക്കങ്ങൾ എന്തായി എന്നന്വേഷിച്ചപ്പോഴാണ് ആദർശിനെ കാണാനില്ലെന്ന് പിതാവ് പറയുന്നത്.

വിവാഹത്തീയതി വരെ കാത്തിരുന്ന പെൺകുട്ടി അന്ന് തന്നെ കോട്ടയം എസ്‌പിയെ നേരിൽ കണ്ട് ഇക്കാര്യങ്ങൾ ബോധിപ്പിക്കുകയും എസ്‌പിയുടെ നിർദ്ദശ പ്രകാരം കിടങ്ങൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെൺകുട്ടി ആലത്തൂർ പൊലീസിലും പരാതി നൽകിയെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അതിന് കാരണം ഇയാളുടെ ബന്ധുവായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അവിടെയുള്ളതിനാലാണെന്നാണ് പെൺകുട്ടി പറയുന്നത്. കൂടാതെ പിതാവ് രവീന്ദ്രനാഥന്റെ രാഷ്ട്രീയ ബന്ധവും. കിടങ്ങൂർ പൊലീസ് സംഭവത്തിൽ ഊർജ്ജിതമായി അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു വിവരവും കിട്ടിയിട്ടില്ല. ഒടുവിൽ മെയ്, ജൂൺ മാസത്തിലായി പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കി.

രവീന്ദ്രനാഥനും ആലത്തൂർ പൊലീസും ഒത്തുകളിച്ച് ആദർശിനെ സംരക്ഷിക്കുകയാണെന്നാണ് പെൺകുട്ടി പറയുന്നത്. സ്വന്തം മകൻ ചെയ്ത തൈറ്റിനെ ന്യായീകരിച്ചുകൊണ്ടും പെൺകുട്ടിയെ ആക്ഷേപിച്ചും നിലകൊള്ളുകയാണ് ഇയാൾ. സഹോദരിയുടെ മകളുമായുള്ള വിവാഹം നടത്താനുള്ള തീരുമാനത്തിലാണെന്നും പെൺകുട്ടി പറയുന്നുണ്ട്. തന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ച് ചൂഷണം ചെയ്ത ആദർശിനെ കണ്ടെത്താൻ 25 കാരിയായ പെൺകുട്ടി പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുകയാണ്.