മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ ഭാര്യ വീട്ടിൽകയറി ആക്രമിച്ചെന്നും സംഭവത്തിൽ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലന്നും വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. മൂന്നാർ ഇക്കനഗറിൽ രാജേന്ദ്രന്റെ കൈവശത്തിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കുടുംബത്തിലെ കോളേജ് വിദ്യാർത്ഥിനി ആതിരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടടുത്ത് ലത രാജേന്ദ്രൻ വീട്ടിലെത്തിയെന്നും വീട് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയെന്നും ഈയവസരത്തിൽ നീതി തേടി പൊലീസിനെയും കളക്ടററെയും വിളിച്ചെന്നും ഇതുകണ്ട് രോഷാകുലയായി ഇവർ തന്റെ കഴുത്തിൽപ്പിടിച്ച് ഞെക്കി ശ്വാസം മുട്ടിച്ചെന്നുമാണ് ആതിര മറുനാടനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ആതിരയുടെ വാക്കുക്കൾ ഇങ്ങിനെ: വീട്ടിൽ അഞ്ച് വർഷത്തിലധികമായി ഈ വീട്ടിലാണ് താമസിക്കുന്നത്. എംകോം വിദ്യാർത്ഥിനിയാണ്. അമ്മയും അനുജത്തിയും ഒപ്പമുണ്ട്. വീട് ഒഴിവാകണമെന്ന് ലത രാജേന്ദ്രൻ പലതവണ ആവശ്യപ്പെട്ടിരുന്നു. ഭീമമായ സെക്യൂരിറ്റി ഡിപ്പോസിറ്റും വാടകയും നൽകി മറ്റൊരു വീടെടുക്കാൻ മാർഗ്ഗമില്ലാത്തിതിനാൽ ഇതിന് സാധിച്ചില്ല. ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഇതിനിടെയാണ് ബുധനാഴ്ച വൈകിട്ട് ലതയെത്തി വീണ്ടും വഴക്കിട്ടത്.

നേരത്തെയും നിരവധി തവണ വീടിനെ ചൊല്ലി പ്രശ്‌നമുണ്ടായിരുന്നു. സമീപവാസികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലുമായിട്ടുണ്ട്. വീട് മാറിയാൽ താമസിക്കാൻ മറ്റിടമില്ലെന്ന് പറഞ്ഞെങ്കിലും ലത ബഹളം തുടരുകയായിരുന്നു. ഇതിനിടെ കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തടയാൻ ചെന്ന അമ്മയേയും തള്ളിമാറ്റി. ജില്ലാ കളക്ടറെ വിളിച്ച് പരാതി പറയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടൻ കളക്ടർ പൊലീസിൽ വിവരം അറിയിച്ചു. ഇതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് എന്നെയും അമ്മയേയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

രക്തസമ്മർദം അധികമായിട്ടും പരിക്കുണ്ടായിട്ടും ആശുപത്രി അധികൃതർ അഡ്‌മിറ്റ് ചെയ്യാൻ തയ്യാറായില്ല.ഇഞ്ചക്ഷനും മരുന്നും നൽകി വിട്ടിലേയ്ക്ക് വിട്ടു.മർദ്ദനമേറ്റ കാര്യം വിശദീകരിക്കുമ്പോൾ അതൊന്നും കേൾക്കേണ്ട കാര്യമില്ലന്നാണ് ഡോക്ടർ പറഞ്ഞത്. അവശനിലയിൽ രാത്രി 1 മണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ പൊലീസ് ഈ വിഷയത്തിൽ മൂന്നാർ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു.എസ് ഐ ആണ് വിവരങ്ങൾ ശേഖരിച്ചത്. ലതയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും പറയുന്നിടത്താണ് ന്യായമെന്നായിരുന്നു എസ് ഐയുടെ നിലപാട്.

ഞങ്ങളുടെ ഭാഗം സംസാരിക്കാൻ പോലൂം എസ് ഐ അവസരം തന്നില്ല. പരുഷമായ സംസാരരീതി കൊണ്ട് എസ് ഐ ഞങ്ങളെ നിശബ്ദരാക്കാനാണ് ശ്രമിച്ചത്.സങ്കടം സഹിക്കാനാവാതെ വാവിട്ട് കരഞ്ഞപ്പോൾ കരയട്ടെ അതുകൊണ്ടെന്നും മനസിളകില്ലന്നായിരുന്നു എസ് ഐയുടെ മറുപടി. ആതിര വ്യക്തമാക്കി. സ്റ്റേഷനിൽ സംഭവിച്ചതെല്ലാം താൻ റിക്കോർഡ് ചെയ്തിട്ടുണ്ടെന്നും പെൺകുട്ടി ന്യൂസ് ക്രിയേറ്റുചെയ്യാൻ എത്തിയത് പോലെ തോന്നിയതിനാലാണ് താൻ ഇങ്ങിനെ ചെയ്തതെന്നുമാണ് ഇക്കാര്യത്തിൽ മൂന്നാർ എസ് ഐ യുടെ പ്രതികരണം.