തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വിഷം കഴിച്ച പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് ജിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു യുവാവ്.

അടുത്തകാലത്തായി പ്രണയത്തിൽ നിന്നും യുവാവ് പിന്മാറിയതിലുള്ള നൈരാശ്യമാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ചയാണ് കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി എസ് മൻസിലിൽ എ ഷാജഹാൻ-സബീനബീവി ദമ്പതികളുടെ മകൾ അൽഫിയ(17) മരിച്ചത്.

എലിവിഷം ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു തവണ വിഷം കഴിച്ചതായാണ് സൂചന. വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം വാട്സാപ് സന്ദേശം പെൺകുട്ടി ആംബുലൻസ് ഡ്രൈവറായ കാമുകൻ ജിഷ്ണുവിന് അയച്ചുകൊടുത്തിരുന്നു. ഞായറാഴ്ചയാണ് പെൺകുട്ടി വിഷം കഴിച്ചത്. അയച്ച സന്ദേശം അന്നുതന്നെ സുഹൃത്ത് കണ്ടിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചില്ല.

ഛർദിയും ക്ഷീണവും കാരണം അൽഫിയയെ നാല് ആശുപത്രികളിൽ കൊണ്ടുപോയിരുന്നു. എന്നാൽ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. ബുധനാഴ്ച അവശനിലയിൽ ആറ്റിങ്ങൽ വലിയകുന്ന് ഗവ ആശുപത്രിയിലെത്തിച്ചപ്പോൾ മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളജിൽ എത്തിച്ചതിന് ശേഷം അൽഫിയയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് വാട്സ് ആപ്പിൽ സന്ദേശം കാണുന്നത്. അന്നു പുലർച്ചെ രണ്ടുമണിയോടെ അൽഫിയ മരിക്കുകയായിരുന്നു.

പെൺകുട്ടി കോവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ 17 ദിവസം ചികിത്സയിൽ കഴിയുമ്പോൾ പരിചയത്തിലായ ആംബുലൻസ് ഡ്രൈവറായിരുന്നു ജിഷ്ണു. ആ പരിചയം പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഫോൺവഴി ഇരുവരും ബന്ധം തുടർന്നു. ഇരുവരും തമ്മിൽ കൈമാറിയ സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു.