ആലുവ: എറണാകുളം ജില്ലയിൽ പാറക്കടവ് കുറുമശേരിയിലെ ബേക്കറിയിൽ ഹലാൽ വിഭവങ്ങൾ ലഭ്യമെന്ന സ്റ്റിക്കർ നീക്കണം എന്നാവശ്യപ്പെട്ട് ഭീഷണിയുമായി രംഗത്തെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റു ചെയ്തു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ അരവിന്ദ്, ജനറൽ സെക്രട്ടറി ധനേഷ് പ്രഭാകരൻ ഒപ്പം സുജയ്, ലെനിൻ എന്നീ പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുറുമശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച മോദി ബേക്കറി ഉടമയ്ക്ക് നേരിട്ടെത്തി ഇവർ ഹലാൽ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട നോട്ടീസ് കൈമാറുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ കത്ത് വലിയ ചർച്ചയായതോടെയാണ് വിഷയത്തിൽ പൊലീസ് ഇടപെട്ടത്. കട ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്.

ബേക്കറിയിൽ പതിപ്പിച്ചിരിക്കുന്ന ഹലാൽ ബോർഡ് നീക്കം ചെയ്തില്ലെങ്കിൽ പ്രക്ഷോഭമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നാണ് ഹിന്ദു ഐക്യവേദി ഔദ്യോഗികമായി പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞിരുന്നത്. സ്ഥാപനത്തിൽ ഹലാൽ എന്ന സ്റ്റിക്കർ പതിപ്പിക്കുകയും അതുവഴി ഹലാൽ ഉൽപന്നങ്ങൾ ലഭ്യമാണ് എന്ന സന്ദേശം ജനങ്ങൾക്ക് നൽകുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഏതെങ്കിലും മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അയിത്താചരണവും കുറ്റകരവുമാണ്. അതുകൊണ്ട് ഈ നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മേൽപ്പറഞ്ഞ ഹലാൽ നോട്ടിഫിക്കേഷൻ സ്ഥാപനത്തിൽനിന്നും നീക്കം ചെയ്യണമെന്നാണ് ഹിന്ദു ഐക്യവേദി നോട്ടീസിൽ പറയുന്നത്.

ഏഴ് ദിവസത്തിനകം നോട്ടീസ് നീക്കംചെയ്യാത്ത പക്ഷം നിങ്ങളുടെ സ്ഥാപനം ബഹിഷ്‌കരണം, പ്രക്ഷോഭം എന്നിവയിലേക്ക് നീങ്ങാൻ ഹിന്ദു ഐക്യവേദിയെ നിർബന്ധിതരാക്കുമെന്നും നോട്ടീസിൽ ഭീഷണിയുണ്ടായിരുന്നു. ഹിന്ദു ഐക്യവേദിയുടെ പാറക്കടവ് പഞ്ചായത്ത് സമിതിയുടെ ലെറ്റർ ഹെഡ്ഡിലാണ് നോട്ടീസ് അടിച്ചിരിക്കുന്നത്. പഞ്ചായത്ത് സമിതിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഒപ്പോടുകൂടി ഔദ്യോഗികമായാണ് ഭീഷണി നോട്ടീസ് ഇറക്കിയിരിക്കുന്നത്.