കണ്ണൂർ: കണ്ണൂർ-തലശേരി ദേശീയപാതയിലെ താണ ജങ്ഷൻ അപകടകുരുക്കായി തുടരുന്നു.ആംബുലൻസ് നിയന്ത്രണം വിട്ട് താണയിലെ സിഗ്നൽ ലൈറ്റ് തൂണും വൈദ്യുതി തൂണും ഇടിച്ചുതകർത്തു.ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.ഇരിട്ടിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

ഡ്രൈവർ പടിയൂർ സ്വദേശി ആൽവിൻ (20), സഹായി അഖിൽ ജോർജ് (22) എന്നിവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് റോഡിനു കുറുകെ തൂണുകൾ വീണതിനാൽ ദേശീയപാതയിൽ ദീർഘനേരം ഗതാഗതം സ്തംഭിച്ചു. റോഡിന് കുറുകെ വീണ തൂണുകൾ അഗ്നിരക്ഷാസേനയെത്തി യന്ത്രമുപയോഗിച്ച് മുറിച്ചുനീക്കുകയായിരുന്നു.

പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയായതിനാൽ കണ്ണൂർ ട്രാഫിക്ക് പൊലിസ് ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എങ്കിലും അപകടങ്ങൾക്കു അറുതിയാകുന്നില്ല. മൂന്ന് മാസങ്ങൾക്കു മുൻപ് വാരം വലിയന്നൂരിൽ വെച്ചു ആംബുലൻസ് മരത്തിലിടിച്ച് രണ്ടുപേരാണ് കൊല്ലപ്പെട്ടത്.കനത്തമഴയും വാഹനങ്ങളുടെ അമിത വേഗതയും അപകടത്തിനിടയാക്കുന്നുവെന്നാണ് പൊലിസ് പറയുന്നത്.