അടൂർ: ഭർത്താവില്ലെന്ന് മനസിലാക്കി അർധരാത്രി വീട്ടിൽ കയറി നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിവിഴ കാറ്റാടിയിൽ വിജേഷ്(സച്ചു-40) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 19 ന് പുലർച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറൽ ആശുപത്രിയിൽ താൽകാലിക ജോലി നോക്കുന്ന മാരൂർ സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം.

ഒരേ ആശുപത്രിയിൽ ജോലി നോക്കുന്നതിനാൽ ഇരുവരും തമ്മിൽ മുൻപരിചയമുണ്ട്. രാത്രിയിൽ പരാതിക്കാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോൺ വിളിച്ച് കതകു തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല. തുടർന്ന് ഭീഷണി മുഴക്കിയപ്പോൾ യുവതി വാതിൽ തുറക്കാൻ നിർബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ജൂലൈ ഏഴിനാണ് യുവതി ഏനാത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവരം അറിഞ്ഞ് മുങ്ങിയ പ്രതിയെ ബുധനാഴ്ച ഉച്ചയ്ക്കാണ് പിടികൂടിയത്.