മുംബൈ: ആര്യൻഖാൻ അറസ്റ്റിലായ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞു മാറി നടി അനന്യ പാണ്ഡെ. ചില വ്യക്തിപരമായി കാരണങ്ങൾ ചൂണ്ടിക്കാട്ടി അനന്യ വീണ്ടും ചോദ്യം ചെയ്യലിൽ നിന്നും വിട്ടു ഒഴിഞ്ഞു മാറി. അതേസമയം ഹാജരാകാത്ത നടിയെ പിന്തുടർന്ന് പിടികൂടാനാണ് എൻസിബിയുടെയും ശ്രമം. ഇതിനായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അനന്യയ്ക്ക് വീണ്ടും നോട്ടീസ് അയച്ചു.

ഒരാഴ്ചക്കിടെ മൂന്നാമത്തെ തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടത്. എന്നാൽ ചില വ്യക്തിപരമായ കാരണങ്ങളാൽ വിശദീകരണം നൽകാൻ കൂടുതൽ സമയം വേണമെന്ന് നടി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നുവെങ്കിൽ ഒരാഴ്ചക്കിടെ എൻസിബിയുടെ മുന്നിൽ എത്തുന്നത് മൂന്നാമത്തെ തവണയാകുമായിരുന്നു. രണ്ടു തവണകളായി ആറുമണിക്കൂറാണ് അനന്യയെ ചോദ്യം ചെയ്തത്.

കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ഫോണിലെ വാട്സ്ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയെ ആദ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ അനന്യയെ വിളിപ്പിക്കുകയായിരുന്നുവെന്നാണ് എൻസിബിയുടെ വിശദീകരണം.

നേരത്തെ അനന്യയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ നിന്ന് ചില ഇലക്ട്രോണിക് രേഖകൾ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ടുകൾ. എൻസിബി ഉദ്യോഗസ്ഥനായ സമീർ വാംഖഡെയാണ് നേരത്തെ അനന്യയെ ചോദ്യം ചെയ്തത്. മയക്കുമരുന്ന് വിതരണം ചെയ്തു, ഉപയോഗിച്ചു എന്നി ആരോപണങ്ങൾ നടി ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു.