ചിറയിൻകീഴ്: വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനി(48)യുടെ മരണത്തിൽ ദുരൂഹത. അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പൊലീസ് കേസെടുത്തു. അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടർന്നാണിത്.

തൊഴിൽ ഇടത്തെ മാനസിക പീഡനമാണ് ആനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയിൽ പരാമർശിച്ചിട്ടുണ്ട്. തൊഴിൽ സംബന്ധമായി മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഞ്ചുതെങ്ങ് പൊലീസ് പറഞ്ഞു. ഭർത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കൾ: വിഷ്ണു, പാർവതി(ഇരുവരും വിദ്യാർത്ഥികൾ).

കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഓഫിസിൽ സഹപ്രവർത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതിൽ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു.

തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണർ ഓഫിസിൽ എത്തുന്നത്. അടുത്തിടെ കോവിഡ് വാക്‌സീൻ എടുത്തതിന്റെ പേരിൽ ഓഫിസിലെ ചിലർ കളിയാക്കിയിരുന്നു. ഇതിന്റെ പേരിൽ ഓഫിസിലെ സഹപ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നാണ് സൂചന. പൊലീസ് ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നു ലാൻഡ് റവന്യു കമ്മിഷണർ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ കുറ്റക്കൊരെന്ന് സംശയിക്കുന്ന സഹപ്രവർത്തകർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാരും ബന്ധുക്കളും ഒരുപോലെ ആവശ്യപ്പെടുന്നു. വിഷമഘട്ടങ്ങളിൽ ജീവിതത്തിൽ നിന്ന് ഒളിച്ചോടാതെ സർക്കാർ ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ആനി തെളിയിച്ചു. 13 വർഷമായി ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഓഫീസിൽ അസിസ്റ്റന്റായ ആനി പി.എസ്.സി വഴിയാണ് സർവീസിൽ എത്തിയത്. 20 വർഷം മുൻപ് ഭർത്താവ് അകന്നെങ്കിലും രണ്ടുമക്കളെയും ചേർത്തു പിടിച്ചായിരുന്നു മുന്നോട്ടുള്ള ജീവിതം. അതിനിടെയിലാണ് ജോലി നേടിയത്.

ഒരുപാട് പ്രതീക്ഷകളുമായാണ് മകൻ വിഷ്ണുവിനെ സി.എക്ക് ചേർത്തും ഡിഗ്രി കഴിഞ്ഞ മകൾ പാർവതിയെ തുടർപഠനത്തിന് ചേർക്കാൻ തയ്യാറെടുത്തതും. എന്നും രാവിലെ 5.30ന് എഴുന്നേൽക്കുന്ന ആനി വീട്ടുജോലിയും കഴിഞ്ഞ് മക്കൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങും. കൊവിഡിന് മുൻപ് വരെ ട്രെയിനിലായിരുന്നു മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ എത്തിയിരുന്നത്.

കൊവിഡിനുശേഷം ബസിലും കൂടാതെ പഠനസംബന്ധമായി തിരുവനന്തപുരത്തേക്ക് വരുന്ന മകനൊപ്പവുമായി യാത്ര. വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിലായും ജോലികളുമായി തിരക്കുകളിൽ മുഴുകും. കുടുംബവീട്ടിൽ താമസിച്ചിരുന്ന ആനി കഷ്ടപ്പാട് സഹിച്ചാണ് സ്വന്തമായി വീട് വച്ചത്. തറയുടെ പണികൾ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. കടങ്ങളും ബാക്കിയാക്കിയാണ് യാത്ര.