കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂരിൽ മാൻ മിസ്സിങ് കേസ് കൊലപാതകമായി മാറിയതിന്റെ അമ്പരപ്പ് പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും മാറുന്നില്ല. അത്രയ്ക്ക് വിചിത്രമായ രീതിയിലാണ് ഈ കേസിലെ അന്വേഷണം നടന്നത്. മദ്യലഹരിയിൽ എത്തിയ ഒരു മധ്യവയസ്‌ക്കൻ പൊലീസ് സ്‌റ്റേഷനിൽ വന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞു എന്നു പറഞ്ഞതോടെയാണ് രണ്ടര വർഷം മുമ്പു നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. മദ്യലഹരിയിൽ എത്തിയ വ്യക്തി വളരെ ആധികാരികമായാണ് തനിക്ക് ഒരു കൊലപാതകത്തെ കുറിച്ച് പറയാനുണ്ടെന്ന് വെൡപ്പെടുത്തിയത്. ഇയാൾ ആ ദിവസം മുഴുവൻ പൊലീസിൽ കഴിച്ചു കൂട്ടി. മദ്യ ലഹരി വിട്ടിതിന് ശേഷവും താൻ സ്വപ്‌നത്തിൽ കണ്ട കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായി ആവർത്തിച്ചു. ഇതോടെയാണ് പൊലീസ് ഇതിൽ അന്വേഷണം നടത്തിയത്. പൊലീസ് അന്വേഷണം പുരോഗമിക്കവെ മരിച്ച വ്യക്തിയുടെ സഹോദരനും മാതാവും കസ്റ്റഡിയിലാകുകയായിരുന്നു.

ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.

ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം ഇന്നലെയാണ് പൊലീസിന് ലഭിച്ചത്. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.

2018-ലെ ഓണക്കാലത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം സജിൻ പീറ്ററും അമ്മയും ചേർന്ന് ഷാജി പീറ്ററുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റർ കൊല്ലപ്പെട്ട വിവരം ഇവർ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാൾ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവർഷത്തോളം കൊലപാതകവിവരം ഇവർ രഹസ്യമാക്കി വെച്ചു.

വീട്ടിൽനിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റർ. 2018-ലെ ഓണക്കാലത്താണ് ഇയാൾ കുടുംബവീട്ടിൽ മടങ്ങിയെത്തിയത്. ഇതിനിടെ സജിൻ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടർന്നുണ്ടായ തർക്കത്തിൽ സജിൻ പീറ്റർ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. സംഭവത്തിൽ സജിൻ പീറ്റർ, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്‌പൊലീസ്.