തിരുവനന്തപുരം: ഏറെ വിവാദമായ നിയമസഭ കയ്യാങ്കളിക്കേസിൽ റിവ്യൂ ഹർജിയുമായി മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ. കേസ് റദ്ദാക്കണം എന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹർജി നൽകിയത്. വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ പ്രതികൾ ആവശ്യപ്പെടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.

പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി നേരത്തെ തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിച്ചു കേൾക്കുന്നതിനായി പ്രതികളെല്ലാവരും ഇന്ന് കോടതിയിൽ ഹാജരാകണമെന്നും വിചാരണക്കോടതിയായ സിജെഎം കോടതി ഉത്തരവിട്ടിരുന്നു.

മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉൾപ്പെടെ വിചാരണ നേരിടാൻ പോകുന്നത്.വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.

പ്രതികൾ ചേർന്ന് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കേസ് പിൻവലിക്കണമെന്ന് സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമർശനത്തോടെ തള്ളിയിരുന്നു. അപ്പീൽ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താൻ നിർദേശിച്ചു. ഇതിന് പിന്നാലെ പ്രതികൾ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതൽ ഹർജികൾ നൽകി.

പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതികൾ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹർജികളിൽ ആരോപിച്ചു. എന്നാൽ മാതൃകയാകേണ്ട ജനപ്രതികളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയിൽ നടന്നതെന്നും പ്രതികൾ വിചാരണ നേരിടാനുമായിരുന്നു വിടുതൽ ഹർജികൾ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.