ചാലക്കുടി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുമാണ് അടച്ചത്. നേരത്തെ, വാഴച്ചാൽ വനമേഖലയിലെ ആദിവാസി ഊരിൽ 20പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്നുമുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. തത്ക്കാലത്തേക്ക് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്നാണ് കോവിഡ് കോർ കമ്മിറ്റി തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന പഞ്ചായത്തുകളിൽ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.

രാത്രി കർഫ്യൂ ശക്തമാക്കുന്നതോടൊപ്പം പകൽ സമയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുമാത്രമെ പൊതുഇടങ്ങളിൽ ഇറങ്ങുകയുള്ളുവെന്ന് ഉറപ്പാക്കുക. അതിന് ശേഷം കാര്യങ്ങൾ പരിശോധിച്ച ശേഷം മതി വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് എന്നതാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം. കോവിഡ് വ്യാപനം തീവ്രമായ എറണാകുളം, കോഴിക്കോട് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കലക്ടർമാർ നിർദേശിച്ചെങ്കിലും നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ ഏറെക്കുറെ സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് യോഗത്തിലെ വിലയിരുത്തൽ.