കൊച്ചി: ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരം എന്ന് ഹൈക്കോടതി. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമർശം. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണ്ണമായ ഇടപെടൽ ആണ് കോവിഡ് പിടിച്ച് നിർത്തിയതെന്നും കോടതിയുടെ പരാമർശം.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതിയായ പൊലീസുകാരന് മുൻകൂർ ജാമ്യം. കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെയാണ് അഭിലാഷ് മർദിച്ചത്. അഭിലാഷിന്റെ അമ്മ കോവിഡ് ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഇയാൾ കയ്യേറ്റം ചെയ്തത്. മെയ് 14 നായിരുന്നു സംഭവം.

സംഭവം വിവാദമായതോടെ അഭിലാഷ് ചന്ദ്രൻ ഒളിവിൽ പോയിരുന്നു. ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ പ്രവർത്തകനായിട്ടും താൻ വഞ്ചിക്കപ്പെട്ടുവെന്നും, തനിക്ക് നീതി കിട്ടിയില്ലെന്നും ഡോ. രാഹുൽ മാത്യു കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഡോക്ടർ ലീവിലാണ്. അതിനിടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് അന്വേഷണ ചുമതല കൈമാറാനും എസ്‌പി തീരുമാനിച്ചു. അതിനിടെ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.