മലപ്പുറം: മലപ്പുറം ജില്ലയിലെ രാമപുരത്ത് 70കാരിയായ വയോധികയെ കൊലപ്പെടുത്തിയത് സ്വന്തം പേരമകളുടെ ഭർത്താവ് തന്നെ. കൊലപാതകം നടത്തത് കവർച്ച ലക്ഷ്യംവെച്ചെന്നും പ്രതിയുടെ മൊഴി. കഴിഞ്ഞ ജൂലായ് 16നാണ് രാമപുരം ബ്ലോക്ക് പടിയിലെ മുട്ടത്തിൽ ആയിഷ (70) വീട്ടിലെ ശുചി മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആയിഷയുടെ പേരമകളുടെ ഭർത്താവായ മമ്പാട് സ്വദേശി നിഷാദ് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ കടബാധ്യതകളുള്ള നിഷാദ് അലി കവർച്ച ലക്ഷ്യം വച്ചാണ് കൊലപാതകം നടത്തിയത്. കോഴിക്കോട് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ശുചി മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആയിഷയുടെ ശരീരത്തിലുണ്ടായിരുന്ന 10പവനോളം ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒറ്റക്ക് താമസിക്കുന്ന ആയിഷ പകൽ സ്വന്തം വീട്ടിലും രാത്രി സമീപത്തെ മകന്റെ വീട്ടിലുമാണ് കഴിഞ്ഞിരുന്നത്. സംഭവ ദിവസം പേരകുട്ടികൾ വിളിക്കാനെത്തിയപ്പോഴാണ് രക്തം വാർന്ന് ശുചിമുറിയിൽ ആയിഷയെ കണ്ടത്.

ഉടനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നും വ്യക്തമായിരുന്നു. തുടർന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി.ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടിയില്ലെന്നാരോപിച്ച് നാട്ടുകാർ കഴിഞ്ഞയാഴ്ച കർമ്മസമിതി രൂപവത്കരിച്ചിരുന്നു അതിന്റെ സമ്പൂർണ യോഗം ഞായറാഴ്‌ച്ച നടക്കാനിരിക്കെയാണ് അടുത്ത ബന്ധു കൂടിയായ പ്രതി വലയിലായത്.