ബെംഗ്ലൂരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ബെംഗ്ലൂരു രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്ത ഷുബൂസിന് (30) നേരെ പൊലീസ് വെടിവെപ്പ്. ഇന്ന് രാവിലെ 6.40 മണിയോടെ നഗരത്തിലെ അവലഹള്ളിയിലെ രാംപുര കുളത്തിനടുത്താണ് സിനിമാ സ്റ്റൈലിൽ വെടിവയ്‌പ്പ് ഉണ്ടായത്. ബട്ടൺ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ പ്രതി ഷുബൂസ് ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് പൊലീസിന് വെടിയുതിർക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു.

ബംഗ്ലാദേശ് പെൺകുട്ടിയെ ആക്രമിച്ച് ബലാത്സംഗ കേസിൽ കുറ്റാരോപിതനായ ഷുബൂസ് പെൺകുട്ടിക്ക് നേരെ മനുഷ്യത്വരഹിതമായി പെരുമാറ്റത്തിൽ മുൻപന്തിയിലായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തെരുവിൽ ചവറുകളും പുനരുപയോഗ വസ്തുക്കളും ശേഖരിച്ചിരുന്നവർ താമസിച്ചിരുന്നു ഷെഡിൽ ഒളിച്ചു കഴിയുകയായിരുന്നു പ്രതി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ആറ് മണിക്ക് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

പൊലീസ് ജീപ്പിൽ ഇരിക്കുമ്പോൾ പ്രതി മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും പൊലീസുകാർ അനുവദിച്ചിരുന്നില്ല. തുടർന്ന് വാഹനം നിർത്തിയില്ലെങ്കിൽ ജീപ്പിനുള്ളിൽ മൂത്രമൊഴിക്കേണ്ടിവരുമെന്ന് പറഞ്ഞോതോടെ വാഹനം റോഡിന് അരികിലായി നിർത്തി. ഇതിനിടയിൽ അരയിൽ ഒളിപ്പിച്ചിരുന്ന ബട്ടൺ കത്തി ഉപയോഗിച്ച് സബ് ഇൻസ്പെക്ടർ ശിവരാജിനെയും ഹെഡ് കോൺസ്റ്റബിൾ ദേവേന്ദർ നായക്കിനെയും ആക്രമിച്ചു രക്ഷപെടാൻ പ്രതി ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവരാജ് ഉടൻ തന്നെ പ്രതിയുടെ ഇടതു കാലിൽ വെടിവച്ച് വീഴ്‌ത്തി കീഴടക്കുകയായിരുന്നു.

ഇരയായ ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ബ്യൂട്ടിപാർലർ ജീവനക്കാരിയായ യുവതിയെ കർണാടക പൊലീസ് ബംഗളൂരുവിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി. പൊലീസിന് യുവതി നൽകിയ മൊഴി പ്രകാരം സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമായതെന്നാണ് വിവരം. പ്രതികളുടെ കൂട്ടത്തിൽ ഒരാൾ 25കാരൻ ടിക്ക് ടോക്കിലെ താരമാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു.

റിഡോയ് ബാബു എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പെൺകുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ടിക്ക് ടോക്ക് ചെയ്യുന്നതിൽ പ്രധാനിയാണ് ഇയാൾ. ധാക്ക സ്വദേശിയായ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടുത്തി ടിക് ടോക് വീഡിയോ വലിയ പ്രചാരം നേടിയിരുന്നു. ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറി വന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവിലെ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവങ്ങൾ.

ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂർത്തി നഗർ പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയും നേരത്തേ ഈ സംഘത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ഇവരുമായി തെറ്റിയ യുവതി കുറച്ചു കാലമായി കോഴിക്കോട്ടാണ് താമസിച്ചത്. ഇവരിൽനിന്ന് യുവതി അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചുനൽകാത്തതിന്റെ വൈരാഗ്യമാണ് പീഡനത്തിൽ കലാശിച്ചത്. സംഘത്തിലെ സ്ത്രീകൾ ഇവരെ കോഴിക്കോട്ടുനിന്ന് വിളിച്ചുവരുത്തുകയായിരുന്നു. രാമമൂർത്തി നഗറിലെ താമസസ്ഥലത്ത് എത്തിച്ച യുവതിയെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.