കൊൽക്കത്ത: ബംഗാളിലെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങൾക്കിടയിലും മികച്ച പോളിങ്ങ് നടന്നതായി റിപ്പോർട്ട്. പതിനൊന്നുമണിവരെ 37.42 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ തന്നെ നന്ദിഗ്രാം മണ്ഡലത്തിൽ വോട്ടർമാരുടെ നിണ്ടനിരയാണ് കാണപ്പെട്ടത്. രാവിലെ ഏഴരയ്ക്ക് തന്നെ സുവേന്ദു അധികാരി വോട്ട് രേഖപ്പെടുത്തി. ബൈക്കിലാണ് സുവേന്ദു വോട്ടുചെയ്യാനായി എത്തിയത്.

വിജയം ഉറപ്പാണെന്നും വലിയ ഭൂരിപക്ഷം നേടുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം നന്ദിഗ്രാമിലെ ബൂത്തുകളിൽ ബിജെപി പോളിങ് ഏജന്റുമാർ ബുത്തൂകളിൽ തൃണമൂൽ ഏജന്റുമാരെ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് ടിഎംസി നേതാക്കന്മാർ പറഞ്ഞു. ഇതിനെതിരെ ഇവർ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി.

രണ്ടാംഘട്ടത്തിലും വ്യാപക അക്രമണമാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്.വോട്ടെടുപ്പിനിടെ ബംഗാളിൽ രണ്ടുപേർ മരിച്ചു.വ്യാഴാഴ്ച രാവിലെ വെസ്റ്റ് മിഡ്നാപുരിലെ കേശ്പുരിൽ തൃണമൂൽ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. തൃണമൂൽ പാർട്ടി ഓഫീസിന് മുന്നിൽവച്ചാണ് പ്രവർത്തകനായ ഉത്തം ഗോലുയ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർ പിടിയിലായതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് തൃണമൂൽ ആരോപിച്ചു.

നന്ദിഗ്രാമിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബെഖൂട്ടിയയിൽ താമസിക്കുന്ന ഉദയ് ദുബെ എന്ന ബിജെപി പ്രവർത്തകനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, മരണത്തിന് പിന്നിൽ തൃണമൂൽ പ്രവർത്തകരുടെ ഭീഷണിയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. തൃണമൂൽ പ്രവർത്തകർ ഉദയിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാൽ തൃണമൂൽ നേതാക്കൾ ഇത് നിഷേധിച്ചു.

നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. നന്ദിഗ്രാമിലെ സതേൻഗരാബി മേഖലയിൽവച്ചാണ് വാഹനവ്യൂഹത്തിന് നേരേ ആക്രമണമുണ്ടായത്. കല്ലേറിൽ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെ വാഹനത്തിന് കേടുപാടുണ്ടായി. സുവേന്ദു അധികാരിയും മറ്റുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മൊയ്നയിൽ തൃണമൂൽ ഏജന്റിനെ ബിജെപി പ്രവർത്തകർ മർദിച്ചു. കേശ്പൂരിൽ ബിജെപി ഏജന്റിന് നേരേ ബിജെപി പ്രവർത്തകരുടെ ആക്രമണവുമുണ്ടായി. ബിജെപി നേതാവ് തന്മയ് ഘോഷിന്റെ കാർ അക്രമിസംഘം തകർത്തു.നന്ദിഗ്രാമിലെ ചില പോളിങ് ബൂത്തുകളിൽ ബിജെപിയുടെ പോളിങ് ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

മമത ബാനർജി മത്സരിക്കുന്ന നന്ദിഗ്രാം ഉൾപ്പെടെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പലയിടത്തും അക്രമസാധ്യത നിലനിൽക്കുന്നതിനാൽ കേന്ദ്ര സേനയെ അടക്കം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.