കോഴിക്കോട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന തളിക്കാട്ടുപറമ്പ് ബിജു എന്ന ഉണ്ണിയാണ് അറസ്റ്റിലായത്. ഇയാൽ കോഴിക്കോട് കോർപറേഷൻ 45ാം ഡിവിഷനിലെ ബിജെപിയുടെ ബൂത്ത് കൺവീനറാണ്.

ചെറുവണ്ണൂരിലെ സജീവ ബിജെപി പ്രവർത്തകനും ബിഎംഎസ് ഓട്ടോതൊഴിലാളി യൂണിയൻ ഭാരവാഹിയുമാാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോൾ 17 വയസ്സുള്ള പെൺകുട്ടിയെ കഴിഞ്ഞ 4 വർഷമായി ഇയാൾ നിരവധി തവണ പീഡിപ്പിച്ചിരുന്നു. ഭയം കാരണം പെൺകുട്ടി പീഡന വിവരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല. മൂന്നാഴ്ച മുമ്പാണ് പെൺകുട്ടി രക്ഷിതാക്കളോട് പീഡന വിവരം വെളിപ്പെടുത്തിയത്.

ഇതിനെ തുടർന്ന രക്ഷിതാക്കൾ നല്ലളം പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ബിജുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എന്നാൽ ഒളിവിലായിരുന്നപ്പോഴും ഇയാൾ രാത്രി വീട്ടിലെത്താറുണ്ടെന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയും കഴിഞ്ഞ ദിവസം രാത്രി പൊലീസ് ചെറുവണ്ണൂരിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചെറുവണ്ണൂർ മേഖലയിലെ ബിജെപിയുടെ സജീവ പ്രവർത്തകനായിരുന്നു ബിജു. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ.പ്രകാശ് ബാബുവിന്റെ ചെറുവണ്ണൂർ മേഖലയിലെ പ്രചരണ ചുമതല ബിജുവിനായിരുന്നു. കോർപറേഷൻ 45ാംവാർഡിലെ ബിജെപിയുടെ ബൂത്ത് കൺവീനർ കൂടിയാണ് ബിജു. ഓട്ടോഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചുവരികയായിരുന്നു.

പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹിതനായിരുന്ന ബിജുവിന്റെ ഭാര്യ സ്വഭാവദൂശ്യം കാരണം വർഷങ്ങൾക്ക് മുമ്പ് തന്നെ ബിജുവിനെ ഉപേക്ഷിച്ച് പോയിരുന്നു. അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെറുവണ്ണൂരിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയത ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.