കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിലെ ഡ്രൈവറിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന പേരിൽ പൊലീസിൽ പരാതി നൽകി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഞായറാഴ്‌ച്ച നടന്ന സംഭവത്തിൽ നടക്കാവ് പൊലീസ് സ്‌റ്റേഷനിലാണ് ബിന്ദു അമ്മിണി പരാതി നൽകിയത്. സംഘപരിവാർ മനസ്സുള്ള ബസ് ജീവനക്കാരാണ് അപമാനിച്ചതെന്നാണ് ബിന്ദുവിന്റെ പരാതി. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 8 മണിയോടെ കോഴിക്കോട് പൊയിൽക്കാവ് നിന്നും ബസ് കയറിയ തന്നെ ബസ് ഡ്രൈവർ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ശീല ചുവയോടെ സംസാരിച്ചെന്നും തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹിൽ ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്നുമാണ് ബിന്ദു പരാതിയിൽ പറയുന്നത്.

ബസ് ഡ്രൈവർ സംഘപരിവാർ അനുഭാവിയാണെന്നും നടക്കാവ് പൊലീസ് സ്റ്റേഷനിൽ നിന്നെടുത്ത വീഡിയോയിൽ ബിന്ദു പറയുന്നുണ്ട്. ''സംഘികളായിട്ടുള്ള ഡ്രൈവർമാരിൽ നിന്ന് ഒരുപാട് പ്രശ്നങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഈ ബസിലെ ഡ്രൈവറുടെ കൈയിൽ രാഖിയുണ്ട്. കണ്ടക്ടറുടെ നെറ്റിയിൽ കുറിയും ഉണ്ടായിരുന്നു. അവർ സംഘപരിവാർ അനുഭാവമുള്ള ആളുകളാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു,'' ബിന്ദു ഫേസ്‌ബുക്ക് വീഡിയോയിൽ പറഞ്ഞു.

കണ്ണൂർ-കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ നിന്നും തനിക്ക് മുൻപും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സുപ്രീംകോടതിയുടെ പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാൽ താൻ ഒരു ദളിത് ആയതിന്റെ പേരിൽ കേരള പൊലീസ് സംരക്ഷണം നൽകാതിരിക്കുകയാണെന്നും ബിന്ദു പോസ്റ്റിൽ ആരോപിക്കുന്നുണ്ട്. ''സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷൻ ഉത്തരവ് ഉള്ള ആളാണ് ഞാൻ. പക്ഷെ എന്ത് കാര്യം. ദളിത് ആയാൽ മറ്റൊരു നീതി. ഒരേ ഉത്തരവിൽ ഒരാൾക്ക് സംരക്ഷണം നൽകുന്ന കേരള പൊലീസ്. എനിക്ക് സംരക്ഷണം നൽകാത്തതിന് കാരണം എന്റെ ദളിത് ഐഡന്റിറ്റി തന്നെ എന്ന് ഞാൻ കരുതുന്നതിൽ തെറ്റുണ്ടോ,'' ബിന്ദു പോസ്റ്റിൽ പറഞ്ഞു.

ഇന്നലെ രാത്രി ബസിൽ കയറിയ തന്നെ അശ്ശീല ചുവയോടെ നോക്കിക്കൊണ്ട് ഡ്രൈവർ അടുത്തിരുന്ന ആളുകളോട് 'ഈ വർഷവും ശബരിമല പോകുന്നോ' എന്ന് പരിഹാസത്തോടെ ചോദിക്കുകയായിരുന്നു എന്നാണ് ബിന്ദു പറയുന്നത്. പിന്നീട് വെസ്റ്റ്ഹിൽ എത്തിയപ്പോൾ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിർത്താതെ വളരെ ദൂരം കഴിഞ്ഞാണ് നിർത്തിയതെന്നും പറയുന്നു. താൻ ഒരു സ്ത്രീയാണ്, രാത്രി ഒറ്റയ്ക്കാണ് എന്ന് പറഞ്ഞിട്ടും ഡ്രൈവർ നിർത്താൻ തയാറായില്ല എന്നും തന്നെ ഒരു സ്ത്രീയായി കണക്കാക്കാൻ കഴിയില്ല എന്ന് അവർ പറഞ്ഞെന്നും ബിന്ദു പറയുന്നു.

തനിക്ക് ഇത്തരത്തിൽ അനീതി നേരിടേണ്ടി വന്നപ്പോഴും സഹയാത്രക്കാരായ ആളുകൾ തന്നെ പിന്തുണച്ചില്ലെന്നും താൻ ശബ്ദമുയർത്തി സംസാരിച്ചപ്പോൾ സ്ത്രീകൾ ഇങ്ങനെയല്ല എന്നാണ് അവർ പറഞ്ഞതെന്നും ഇവർ തന്റെ വീഡിയോയിലൂടെ പറയുന്നു. വർ മോശം വാക്കുകൾ ഉപയോഗിച്ചതായും ബിന്ദു പറയുന്നുണ്ട്. ഡ്രൈവറുമായുണ്ടായ വാക്തർക്കത്തിന്റെ വീഡിയോയും ബിന്ദു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.