ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് മേൽ കുരുക്ക് മുറുകുന്നു. ബിനീഷിനെതിരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യും നിലപാട് കടുപ്പിക്കുന്നു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരി ഇടപാടുകളുടെ പേരിൽ ചോദ്യം ചെയ്യാൻ അനുമതി തേടി എൻസിബി പ്രത്യേക കോടതിയെ സമീപിച്ചേക്കും. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 25 വരെ റിമാൻഡിലുള്ള ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന 18നാകും കോടതിയെ സമീപിക്കുക. നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാനുള്ള പഴുതടയും.

അതേസമയം, ബിനിഷീന്റെ ബെനാമികളെന്നു സംശയിക്കുന്ന അബ്ദുൽ ലത്തീഫ്, അനിക്കുട്ടൻ, എസ്. അരുൺ, ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ വ്യാപാര പങ്കാളി കോഴിക്കോട് കാപ്പാട് സ്വദേശി റഷീദ് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇനിയും ചോദ്യം ചെയ്യാനുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും സാധ്യതയുണ്ട്.

ഇഡി റിപ്പോർട്ടിൽ അനൂപ് മുഹമ്മദിന്റെയും ബിനീഷിന്റെയും അക്കൗണ്ടിലേക്ക് വൻ തുകകൾ നൽകിയെന്നു പരാമർശമുള്ള അനിക്കുട്ടനും എസ്.അരുണും ഒരാൾ തന്നെയെന്ന് അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. അനിക്കുട്ടന്റെ ഫേസ്‌ബുക് പ്രൊഫൈലിൽ അരുൺ എന്നാണത്രേ. അന്വേഷണം തുടങ്ങിയതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

അതേസമയം പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലുള്ള ബിനീഷ് കോടിയേരി ബുധനാഴ്ച രാത്രി കഴിഞ്ഞത് ആശുപത്രി വാർഡിലാണ്. ഉച്ചയ്ക്കു 3.30ന് കോവിഡ് പരിശോധനയ്ക്കായി സ്രവ സാംപിൾ ശേഖരിക്കുന്നതു വരെ, ഇവിടെ ടിവി കണ്ടും പകലുറങ്ങിയും ചെലവിട്ടു. വൈകിട്ടോടെ ക്വാറന്റീൻ സെല്ലിലേക്കു മാറ്റി. കോവിഡ് ഫലം വരുംവരെ ഇവിടെയാണ്. നെഗറ്റീവ് ആണെങ്കിൽ സാധാരണ സെല്ലിലേക്കു മാറ്റുമെന്നു ജയിൽ അധികൃതർ പറഞ്ഞു. ജയിലിൽ 8498 ആണു ബിനീഷിന്റെ നമ്പർ.

ബിനീഷിന്റെ ബെനാമിയെന്നു വെളിപ്പെടുത്തിയ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദും കൂട്ടുപ്രതി റിജേഷും പാരപ്പനയിലാണ്. ലഹരി ഇടപാടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബുധനാഴ്ചയാണു ബിനീഷിനെ പ്രത്യേക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ അന്നു രാത്രി ഏഴരയോടെ ജയിൽ അധികൃതർക്കു കൈമാറി. ഒക്ടോബർ 29ന് അറസ്റ്റിലായതിനു പിന്നാലെ 14 ദിവസം ഇഡി ചോദ്യം ചെയ്തതിനു ശേഷമാണു റിമാൻഡ്.

ബിനീഷിന്റെയും ബെനാമികളുടെയും പേരിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ഇപ്പോൾ പരിശോധിക്കുന്നത്. ബിനീഷ് ഡയറക്ടറായ ബെംഗളൂരുവിലെ ബീ ക്യാപിറ്റൽ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ്, ടോറസ് റെമഡീസ്, ലഹരിക്കേസിൽ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഡയറക്ടർമാരായ എറണാകുളത്തെ റിയാന, ബെംഗളൂരുവിലെ യൗഷ് എന്നീ കമ്പനികളാണു സംശയനിഴലിൽ.

ലഹരി ഇടപാടിൽ നിന്നു ലഭിച്ച പണം ഈ കടലാസു കമ്പനികളുടെ പേരിൽ വെളുപ്പിച്ചെന്നാണു സംശയം. 2008-13 ൽ ദുബായിലായിരുന്ന ബിനീഷിന്റെ അവിടുത്തെ സാമ്പത്തിക ഇടപാടുകളും ബെനാമി സ്ഥാപനങ്ങളെന്ന് ഇഡി സംശയിക്കുന്ന യുഎഎഫ്എക്‌സ് സൊല്യൂഷൻസ്, കാർ പാലസ്, കാപ്പിറ്റോ ലൈറ്റ്‌സ്, കെ കെ റോക്ക്‌സ് ക്വാറി തുടങ്ങിയവയുടെ വിശദാംശങ്ങളും പരിശോധിക്കുന്നു.

അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർ കന്നഡ സീരിയൽ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണമാണു ബിനീഷിലെത്തിയത്. അനൂപിന്റെ ലഹരി ഇടപാടു താവളമായിരുന്ന ഹോട്ടൽ തുടങ്ങാൻ പണം നൽകിയതു ബിനീഷ് ആണെന്നു കണ്ടെത്തിയതു നിർണായകമായി. തുടർന്ന് താൻ ബെനാമി മാത്രമാണെന്ന് അനൂപ് മൊഴി നൽകിയതോടെ കുരുക്ക് മുറുകി. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ഇഡി അറസ്റ്റ്‌ചെയ്തു. അതേസമയം, ഈ പണം ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നോ എന്നാകും എൻസിബി അന്വേഷിക്കുക.