ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് കൊലപാതകം നടന്നത്. ഇന്ന് പുലർച്ചെ രാവിലെ നടക്കാനിറങ്ങിയ രഞ്ജിത്തിനെ അജ്ഞാത സംഘം വെട്ടി വീഴ്‌ത്തുകയായിരുന്നു. ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും ആലപ്പുഴ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയുമായിരുന്നു രഞ്ജിത്ത്്.

ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ കൂടിയാണ് രഞ്ജിത് ശ്രീനിവാസൻ. പ്രഭാത സവാരിക്കിടെ ഒരു സംഘമെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്ക് മുന്നിൽ വച്ചാണ് ബിജെപി നേതാവും കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവരുന്ന വിവരം. വീട്ടിനുള്ളിലേക്കും അക്രമി സംഘം എത്തിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മണിക്കൂറുകളുടെ ഇടയിലാണ് രണ്ട് പാർട്ടികളുടെ സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ടത്. ആലപ്പുഴയിലെ ആക്രമണം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ജില്ലയിലെ പ്രമുഖ ബിജെപി നേതാവും കൊല്ലപ്പെട്ടിരിക്കുന്നത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലചെയ്യപ്പെടുന്നത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്ന് വന്നിടിച്ചുവീഴ്‌ത്തിയാണ് വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആർഎസ്എസ്സാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.

ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.