തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനെ വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ശക്തിപ്രകടനമായാണ് ബിജെപി ഇക്കുറി കാണുന്നത്. അതുകൊണ്ടു തന്നെ കരുത്തരായ സ്ഥാനാർത്ഥികളെ കളത്തിലിറക്കുകയാണ് പാർട്ടി. ബിജെപിക്ക് ഏറ്റവും ശക്തിയുള്ള തിരുവനനന്തപുരത്ത് പാർട്ടി രണ്ടും കൽപ്പിച്ചുകൊണ്ടുള്ള പോരാട്ടത്തിലാണ്. തിരുവനന്തപുരം കോർപ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ശക്തരെയാണ് ബിജെപി കളത്തിൽ ഇറക്കിയിരിക്കുന്നത്.

കോർപറേഷൻ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കവുമായി ബിജെപി രംഗത്തെത്തിയത്. പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് തിരുവനന്തപുരം കോർപറേഷനിൽ മത്സരിക്കാൻ തയ്യാറായി രംഗത്തെത്തി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് പൂജപ്പുര വാർഡിൽ രാജേഷിന്റെ പേര് പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരത്തെ ലോകോത്തര നഗരമാക്കി മാറ്റാൻ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യർത്ഥിച്ചതായും കേന്ദ്ര സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും സുരേന്ദ്രൻ പറഞ്ഞു.

കാലാകാലങ്ങളായി നഗരസഭ ഭരിച്ചവർ സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി തിരുവനന്തപുരത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുകയായിരുന്നെന്ന് രാജേഷ് പറഞ്ഞു. തലസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എൻഡിഎയ്ക്ക് വ്യക്തമായ പദ്ധതിയുണ്ട്. കേന്ദ്രത്തിന്റെ സഹായത്തോടെ അത് നടപ്പിലാക്കുകയും ചെയ്യും. രാജ്യാന്തര വിമാനത്താവളത്തിന് പാര പണിയുന്നവർക്കാണോ വികസനം കൊണ്ടുവരാൻ കഴിയുന്നവർക്കാണോ വോട്ട് ചെയ്യേണ്ടതെന്ന് തിരുവനന്തപുരത്തെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

രാജേഷിന് പുറമേ സംസ്ഥാന സെക്രട്ടറിയും മുൻജില്ലാപ്രസിഡന്റുമായ എസ്. സുരേഷിനെ ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിലും മത്സരത്തിനിറക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പോരിന്റെ ചൂരുംചൂടും അറിഞ്ഞവരാണ് ഇരുവരും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി.യുടെ സിറ്റിങ് വാർഡും ഡിവിഷനും നിലനിർത്തുന്നതിനൊപ്പം തലസ്ഥാനത്ത് എതിരാളികൾക്ക് തങ്ങളുടെ കരുത്ത് കാട്ടിക്കൊടുക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്.

തലസ്ഥാന ജില്ലയിൽ പാർട്ടിയെ നയിക്കേണ്ടയാളെത്തന്നെ സ്ഥാനാർത്ഥിയാക്കിയാലും സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുമെന്നാണ് രാജേഷിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. കോർപറേഷനിൽ കണ്ണുവെക്കുന്ന ബിജെപി. സംസ്ഥാനനേതാക്കളെ തിരുവനന്തപുരത്ത് തമ്പടിപ്പിച്ച് വോട്ടുപിടിക്കാൻ നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ അധികാരം പിടിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം.

മത്സരിക്കുന്ന നേതാക്കളുടെ ജനപ്രീതിയിലാണ് നേതൃത്വത്തിന്റെ വിശ്വാസം. എന്നാൽ, മേയർപദവിയോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമോ ഇരുനേതാക്കൾക്കും മോഹിക്കാനാവില്ല. കാരണം രണ്ടു സ്ഥാനങ്ങൾക്കും സംവരണമുണ്ട്. കൗൺസിലർമാരുടെ എണ്ണത്തിൽ ബിജെപി.ക്ക് ഭരണത്തിലുള്ള ഇടതുമുന്നണിയുമായി ചെറിയ ദൂരം മാത്രമുള്ള കോർപറേഷനിൽ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ഇപ്പോൾ പരീക്ഷിക്കുന്ന തിരുവനന്തപുരം മോഡലിന്റെ ലക്ഷ്യം.

തിരുവനന്തപുരത്തിന് പുറമേ തൃശ്ശൂരിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ കളത്തിലിറക്കാൻ നീക്കം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനം താമസിയാതെ ഉണ്ടായിരേക്ുകം. പാർട്ടി സംസ്ഥാന നേതൃത്വവും ആർ.എസ്.എസ് നേതൃത്വവും ഗോപാലകൃഷ്ണനോട് മത്സരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന. ബിജെപിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിലായിരിക്കും ഗോപാലകൃഷ്ണൻ മത്സരിക്കുകയെന്ന് അറിയുന്നു.

ആദ്യം ഇടതുമുന്നണിയുടെയും പിന്നെ കോൺഗ്രസിന്റെയും കുത്തകയായിരുന്ന ഈ ഡിവിഷൻ കഴിഞ്ഞ തവണയാണ് ബിജെപി പിടിച്ചെടുത്തത്. 2015ൽ മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ.ലളിതാംബിക ഇവിടെ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡിവിഷനിൽ ബിജെപി ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചെയ്തു. കോർപ്പറേഷനിൽ 36 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. നേരത്തെ ലോകസഭയിലേക്കും നിയമസഭയിലേക്കും മൽസരിച്ച ഗോപാലകൃഷ്ണനെ കോർപ്പറേഷനിലേക്ക് മൽസരിപ്പിക്കുന്നത് ബിജെപിയുടെ പുതിയ നീക്കം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.