കണ്ണൂർ: രാഷ്ട്രീയ സംഘർഷസാധ്യത നിലനിൽക്കുന്ന തലശേരി താലൂക്കിൽ വീണ്ടും വധഭീഷണി. തലശേരി ഗോപാല പേട്ടയിലെ ബിജെപി പ്രവർത്തകനായ സുമേഷ് എന്ന മണിയുടെ വീട്ടു വരാന്തയിലാണ് രണ്ട് റീത്തുകളും ചന്ദനത്തിരിയും കണ്ടെത്തിയത് തിങ്കളാഴ്‌ച്ച അർധരാത്രിയാണ് സംഭവം. വീടിന്റെ മുൻഭാഗത്തും പിൻ ഭാഗത്തും ഓരോ റീത്താണ് കണ്ടെത്തിയത് സുമേഷിന്റെ പരാതിയിൽ തലശേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

ന്യൂമാഹി പുന്നോലിന് അടുത്ത പ്രദേശമാണിത്. സിപിഎം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധം നടന്നതിന് ശേഷം സിപിഎം - ബിജെപി സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശമാണിത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും നേരത്തെയും ഈ മേഖലയിൽ സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. സി പി.എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ ഈ മേഖലയിൽ ഭീഷണിയുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് റീത്ത് വെച്ചതെന്നാണ് ബിജെപി നേതാക്കളുടെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂരിൽ ആർ.എസ്.എസ് - പോപ്പുലർ ഫ്രണ്ട് സംഘർഷ മുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ണൂർ റൂറൽ എസ്‌പി ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ വീട്ടിനു മുൻപിലും പിന്നിലും വധഭീഷണി അറിയിക്കാനായി റീത്ത് പ്രത്യക്ഷപ്പെട്ടത്.