പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ അപേക്ഷിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി; ഒടുവിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടത് 5000 രൂപ; പലതവണ വിലപേശി ഒടുവിൽ 2000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ പൊക്കി വിജിലൻസ്
- Share
- Tweet
- Telegram
- LinkedIniiiii
തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫീസർ എം.ജസ്റ്റസാണ് വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പട്ടുവം സ്വദേശി അശോകനിൽ നിന്ന് 2000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് ജസ്റ്റസ് കൈയോടെ പിടിയിലായത്.
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കഴിഞ്ഞ മാസം 3ന് പ്രകാശൻ, വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു.എന്നാൽ സർട്ടിഫിക്കറ്റ് അനുവദിച്ചില്ല. പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയും, ഒടുവിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
ഇത്രയും വലിയ തുക നൽകാനാവില്ലെന്ന് പ്രകാശൻ അറിയിച്ചു. പല തവണ വിലപേശി ഒടുവിൽ 2000 രൂപ നൽകണമെന്ന് നിർബന്ധമായി ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്‌ച്ച രാവിലെ പണവുമായി എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. പ്രകാശൻ കണ്ണൂർ വിജിലൻസിൽ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം നൽകിയ പണം ജസ്റ്റസ് കൈപറ്റിയ ഉടൻ പുറത്തു നിന്നിരുന്ന സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് ജസ്റ്റസ്. വിജിലൻസ് സംഘത്തിൽ സി.എമാരായ ടി.പി.സുമേഷ്, എ.ദിനേശൻ, എസ്‌ഐ.മാരായ കൃഷ്ണൻ, പങ്കജാക്ഷൻ, രമേശൻ, വിനോദ്, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.