കോട്ടയം: വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ വേണ്ടി ചായക്കട നടത്തിയ കൊച്ചിയിലെ ദമ്പതിമാർ മാസാണ്. എന്നാൽ, കൈക്കൂലി വാങ്ങിയ പണം കൊണ്ട് വിദേശരാജ്യങ്ങളിൽ സന്ദർശിക്കുകയും അവിടെ വ്യഭിചാര ശാലകളിൽ ജീവിതം അടിച്ചു പൊളിയാക്കുകയും ചെയ്ത ഹാരിസ് എന്ന മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവയൺമെന്റൽ എൻജിനീയർ ഹാരിസ് കൊലമാസാണ്. ഇന്നലെ കൈക്കൂലിക്കേസിൽ കോട്ടയം വിജിലൻസിന്റെ പിടിയിലായ ഹാരിസ് ശരിക്കും അന്വേഷണ സംഘത്തെ ഞെട്ടിച്ചു.

പാലാ പ്രവിത്താനത്ത് പിജെ റീട്രേഡിങ് എന്ന സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് പുതുക്കി നൽകാൻ വേണ്ടി ഉടമ ജോബിൻ സെബാസ്റ്റ്യനിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് കോട്ടയം യൂണിറ്റ് ഹാരിസിനെ കൈയോടെ പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അവിവാഹിതനായ ഈ ഉദ്യോഗസ്ഥൻ വിജിലൻസിനെ ഞെട്ടിച്ചത്. ഹാരിസിന്റെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീല ദൃശ്യങ്ങൾ. സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പിമ്പുമാരുമായുള്ള വില പേശലുകൾ, വിദേശ സുന്ദരിമാരുമായുള്ള രതി ക്രീഡയുടെ വീഡിയോ ദൃശ്യങ്ങൾ എന്നിവയൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.

കൈക്കൂലി വാങ്ങിയ പണമൊക്കെ എവിടെ എന്നു ചോദിച്ചപ്പോൾ തന്റെ കൈയിൽ വെറും 60,000 രൂപയാണുള്ളതെന്നായിരുന്നു മറുപടി. അക്കൗണ്ടും വീടും ഇപ്പോൾ താമസിക്കുന്ന ഫ്ളാറ്റുമെല്ലാം പരിശോധിക്കുമെന്ന വിജിലൻസ് സംഘത്തിന്റെ വിരട്ടൽ ഏറ്റു. ആലുവ ആലങ്ങാട്ടുള്ള ഒബ്റോൺ ഫ്ളാറ്റിലായിരുന്നു ഹാരിസിന്റെ താമസം. പന്തളമാണ് സ്വദേശമെങ്കിലും അവിടെയുള്ളവരുമായി വലിയ അടുപ്പമില്ല. ആലുവ, എറണാകും, പെരുമ്പാവൂർ മേഖലകളിലായിരുന്നു നേരത്തേ ഇയാൾ ജോലി ചെയ്തിരുന്നത്.

ആ ബന്ധം വച്ചാണ് ആലങ്ങാട് കോൺഫിഡന്റ് ഗ്രൂപ്പ് പുതുതായി നിർമ്മിച്ച ഓബ്റോൺ ഫ്ളാറ്റ് സമുച്ചയത്തിലൊന്ന് ഇയാൾ സ്വന്തമാക്കിയത്. ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തി. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു. കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കിറുകൃത്യം.

ഈ രീതിയിൽ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ചു പൊളിക്കുകയായിരുന്നു ഹാരിസ് ഇതുവരെ. 51 വയസായെങ്കിലും വിവാഹം കഴിച്ചില്ല. ജർമനി, വിയറ്റ്നാം, യുക്രയിൻ, മലേഷ്യയിലെ പട്ടായ തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദർശിച്ചതായി ഹാരിസിന്റെ പാസ്പോർട്ടിൽ നിന്ന് വ്യക്തമായി. പത്തോളം രാജ്യങ്ങളിലാണ് ഇതുവരെ പോയിട്ടുള്ളത്. ഈ രാജ്യങ്ങളിലെ വ്യഭിചാരശാലകളിലും നിശാശാലകളിലുമാണ് ഇയാൾ ജീവിതം അടിച്ചു പൊളിച്ചത്.

വിദേശ സുന്ദരിമാരുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സ്റ്റിൽ ഫോട്ടോയായും വീഡിയോ ആയും ഫോണിൽ സൂക്ഷിച്ചിരുന്നു. നിരവധി ദൃശ്യങ്ങൾ വിജിലൻസ് സംഘം കണ്ടെടുത്തു. ആലുവയിലെ ഫ്ളാറ്റിലും ഇതു തന്നെയായിരുന്നു പരിപാടി. ആകെ 25 പേർ മാത്രമാണ് ഓബ്റോൺ സമുച്ചയത്തിൽ ഫ്ളാറ്റ് വാങ്ങിയിട്ടുള്ളത്. അർധരാത്രിയോടെയാണ് സ്ത്രീകളെ എത്തിച്ചിരുന്നത്. ഇതിനായി പിമ്പുകളുമായും സ്ത്രീകളുമായി നേരിട്ടും വില പേശുന്നതിന്റെ വാട്സാപ്പ് ചാറ്റുകളും ഇയാളുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു.

ഹാരിസിനെ കുറിച്ച് ഇതുവരെ ജോലി ചെയ്ത ഓഫീസുകളിൽ നിന്നെല്ലാം നല്ല അഭിപ്രായമാണ് വന്നിട്ടുള്ളത് എന്നതാണ് ഏറെ രസകരം. ഇയാളുടെ വ്യക്തി ജീവിതം പരമരഹസ്യമായിരുന്നു. ഓഫീസിൽ പേരുദോഷം കേൾപ്പിച്ചിട്ടുമില്ല. കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലാകാൻ കാരണമായത് പരാതിക്കാരനായ ജോബിൻ സെബാസ്റ്റ്യന്റെ ബുദ്ധിപൂർവമായ ഇടപെടൽ ആയിരുന്നു. പ്രവിത്താനത്തുള്ള പിജെ റിട്രേഡേഴ്സ് എന്ന ജോബിന്റെ സ്ഥാപനത്തിനെതിരേ അയൽവാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൽ പരാതി ഉന്നയിച്ചിരുന്നു. റീട്രേഡിങിനുള്ള മെഷിനറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി.

പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലിൽ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസൻസ് പുതുക്കി കൊടുക്കാമായിരുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥർ ലൈസൻസ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരൻ പറയുന്നു. അവർക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാൽ ലൈസൻസ് നൽകാമെന്ന് അറിയിച്ചു. ഹാരിസ് കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി അതുമായിട്ടാണ് ജോബിൻ വിജിലൻസിനെ സമീപിച്ചത്.

കോട്ടയം യൂണിറ്റ് എസ്‌പി വി.ജി. വിനോദ്കുമാറിന്റെ നിർദേശ പ്രകാരം ഡിഎൈസ്പിമാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ റെജി എംകുന്നിപ്പറമ്പിൽ, നിസാം, രതീന്ദ്രകുമാർ എന്നിവരും ചേർന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥർ നൽകിയ മാർക്ക് ചെയ്ത പണം ഇന്നലെ രാവിലെ ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.