തിരുവനന്തപുരം: സിപിഐ മുഖപത്രത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുഖപ്രസംഗം ഇന്ന് എഴുതിയുരുന്നു. ഇതിന് പിന്നാലെ പൊലീസിനെ വീണ്ടും വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരനും രംഗത്തുവന്നു. കോടിയേരിയുടെ കാലത്താണ് ജനമൈത്രി സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ ഇന്നത്തെ പൊലീസ് കാണിക്കുന്നത് അരുതാത്തതാണെന്നും ദിവാകരൻ പറഞ്ഞു.

സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തിയായിരുന്നു പരാമർശം. താൻ കൂടുതലൊന്നും പറയുന്നില്ലായെന്ന് പറഞ്ഞാണ് ദിവാകരൻ പ്രസംഗം അവസാനിപ്പിച്ചത്.

കേരള സംസ്ഥാന പേലീസ് സേനയുടെ പ്രവർത്തനങ്ങളെ വിമർശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം വന്നിരുന്നു. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണെന്നും വേലി തന്നെ വിളവുതിന്നുന്ന സ്ഥിതിയിലേക്ക് അധഃപതിക്കാൻ അനുവദിക്കരുതെന്നും ജനയുഗം വിമർശിച്ചു. ഒറ്റപ്പെട്ട അപഭ്രംശങ്ങൾ സർക്കാരിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നത് ഖേദകരമാണ്. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും സിപിഐ മുഖപത്രം ചൂണ്ടിക്കാട്ടി.

ആലുവയിൽ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഇൻസ്പെക്ടറുടെ പേര് ആത്മഹത്യാ കുറിപ്പിൽ സ്ഥാനംപിടിച്ചത് കേവലം യാദൃച്ഛികതയായി തള്ളിക്കളയാനാവില്ല. കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ചയും തൊഴിൽപരമായ നിരുത്തരവാദിത്തവും മാത്രമല്ല അനധികൃത സ്വത്ത് സമ്പാദന ആരോപണവും ഇയാൾക്കു നേരെ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തിൽ വിമർശിച്ചു.