തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മലയിൻകീഴാണ് സംഭവം. കട്ടച്ചൽക്കുഴി സ്വദേശി ചന്ദ്രൻ, ഭാര്യയും ആശാ വർക്കറുമായ സജിമോൾ എന്നിവർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചിട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു.

വിളപ്പിൽശാല ആശുപത്രിയിൽ നിന്നും സജിമോൾ കോവിഡ് വാക്സിൻ എടുത്ത് ഭർത്താവിനൊപ്പം ബാലരാമപുരത്തേക്കു പോകുന്ന വഴിയാണ് അപകടം നടന്നത്. ഭർത്താവ് ചന്ദ്രന്റെ നില ഗുരുതരമാണ്.ഇരുവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് മാസങ്ങൾക്ക് മുമ്പാണ് ചന്ദ്രന്റെ ബൈപ്പാസ് സർജറി കഴിഞ്ഞത്. ഇതിന്റെ ചികിത്സ തുടർന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.

ചുവന്ന നിറത്തിലുള്ള കാർ ഇവരെ ഇടിച്ചിട്ടതിന് ശേഷം നിർത്താതെ പോകുന്നത് സിസിടിവി ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടങ്ങി.