കൊച്ചി: ഓട്ടിസം ബാധിച്ച പതിനെട്ടുകാരനായ മകനെ മർദിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 15 വയസ്സു മുതൽ കുട്ടിയെ മർദ്ദിക്കാറുണ്ടെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിനെതിരെ വധശ്രമത്തിനു കേസെടുത്തിരിക്കുന്നത്. ചട്ടം പഠിപ്പിക്കണം എന്നുപറഞ്ഞായിരുന്നു കുട്ടിയെ പിതാവ് സ്ഥിരം മർദിക്കാറെന്ന് അമ്മ മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കും.

മട്ടാഞ്ചേരി ചെറലായിക്കടവിലാണ് സംഭവം നടന്നത്. പിതാവ് സുധീർ കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കുട്ടിയുടെ അമ്മ തന്നെയാണ് ഫോണിൽ പകർത്തിയത്. വീഡിയോ പുറത്തു കാണിക്കുമെന്നും എല്ലാവരെയും അറിയിക്കുമെന്നും അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ട് വടി കൊണ്ടാണ് കുട്ടിയെ പിതാവ് അടിക്കുന്നത്.

ആദ്യം വടികൊണ്ടടിച്ച ശേഷം പിന്നീട് കുട്ടിയുടെ മുഖത്തും ശരീരത്തിലും അടിക്കുന്നതും തൊഴിക്കുന്നതും വീഡിയോയിൽ കാണാം. മാനസികാസ്വസ്ഥ്യമുള്ള കുട്ടി ഇടയ്ക്ക് അക്രമ സ്വഭാവം കാണിക്കാറുണ്ടായിരുന്നെന്നും ഇതിനെ തുടർന്നാണ് പിതാവ് മർദ്ദിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം. കുട്ടിയേ നേരത്തെ പല തവണ ഇത്തരത്തിൽ പിതാവ് ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് വീഡിയോയിൽ കുട്ടിയുടെ അമ്മയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

വീഡിയോയിൽ കാണുന്നത് ഇങ്ങനെ

'ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും..സ്തീകളുടെ ശബ്ദം കേൾക്കാം..

ഇനി വിളവെടുക്കുവോ എന്നു ചോദിച്ചാണ് മർദ്ദനം. ഉമ്മ വന്ന് വടിയൊക്കെ പിടിച്ചുവാങ്ങി പോകുന്നെങ്കിലും അയാൾ മർദ്ദനം തുടരുകയാണ്. നാട്ടുകാർ വന്ന് കാണട്ടെ എന്ന് കുട്ടിയുടെ അമ്മ ഷീബയുടെ ശബ്ദം കേൾക്കാം. നാട്ടുകാരിക്ക് എല്ലാവർക്കും അറിയാം. ഈ സൂക്കേട്.

നിലത്ത് തളർന്നിരിക്കുന്ന കുട്ടിയെ എണീക്കെടാ എന്ന് പറഞ്ഞ് നിർബന്ധിച്ച് എഴുന്നേൽപ്പിക്കുന്നു. ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചാണ് ഇയാൾ കുട്ടിയെ ഉയർത്തുന്നത്. കൈപൊക്കടാ എന്നുപറയുമ്പോൾ കുട്ടി കൈ ഉയർത്തുന്നു. കാല് പൊക്കടാ എന്നും പറയുന്നുണ്ട്. ( കുട്ടിയെ അടിക്കുന്നു) കുട്ടി ഇടതുകാൽ വലതുകാൽമുട്ടിൽ വച്ച് നിൽക്കുന്നു. തികച്ചു നിസ്സഹായനായി തലകുനിച്ച് കൊണ്ട്.

കുറച്ചുപിന്നോട്ട് നടന്ന ശേഷം വീണ്ടും കുട്ടിയുടെ കരണത്ത് ആഞ്ഞാഞ്ഞ് അടിക്കുന്നു. ഇത് ഭ്രാന്താണെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം. കൈകൊണ്ട് അടിച്ചതും ഇടിച്ചതും പോരാഞ്ഞ് കൈമുട്ടുകൊണ്ടും ഇയാൾ കുത്തുന്നത് കാണാം. ഇളയ രണ്ടുകുട്ടികൾ ഈ കാഴ്ചയെല്ലാം കണ്ട് പകച്ച് നിൽക്കുന്നു. അമ്മ കരയുന്ന ശബ്ദം കേൾക്കാം.

തുടർന്ന് കുട്ടിയെ തലകീഴായി നിർത്തുന്നു. മുട്ടുമടക്കി കൈയിൽ ചവിട്ടുകയും മറ്റും ചെയ്യുന്നു. മുഴുഭ്രാന്തെന്ന് ഉമ്മയും ഭാര്യയും പറയുന്നത് കേൾക്കാം.

10 ാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കുട്ടി മുഹമ്മദ് ബിലാലിന് ചെറിയ തോതിൽ മാനസിക വിഭ്രാന്തി ഉണ്ടായി. കുട്ടി ഇടയ്ക്ക് അക്രമം കാട്ടാറും ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. ആ സമയത്ത് കുട്ടിയെ നിയന്ത്രിക്കാൻ ചില്ലറ ശാസനകളും ഭീഷണികളും പ്രയോഗിച്ചിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം, കുട്ടി വികൃതി കാട്ടിയപ്പോൾ പിതാവ് സുധീർ അതിക്രൂരമായാണ് പ്രതികരിച്ചത്. തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ കുട്ടിയുടെ ഭിന്നശേഷി കണക്കിലെടുക്കാതെ ശിക്ഷാമുറകൾ നടപ്പാക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഷീബ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പരാതിയിലാണ് സുധീറിനെ കസ്റ്റഡിയിൽ എടുത്തത്. തന്റെ പരാതിയിൽ ഇവർ ഉറച്ചുനിൽക്കുകയാണെന്ന് ഫോർട്ട് കൊച്ചി പൊലീസ് പറഞ്ഞു. സംഭവത്തിൽ സുധീറിനെ ചോദ്യം ചെയ്തുവരികയാണ്.

സുധീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.കുട്ടിയെ കലകീഴായി നിർത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഫോർട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി. ഭാര്യയെയും സുധീർ മർദ്ദിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.