കോട്ടയം: കോളിളക്കം സൃഷ്ടിച്ച ജസ്ന തിരോധാനക്കേസിൽ അന്വേഷണ സംഘങ്ങളെ കുഴപ്പിക്കുന്നത് മൊബൈൽ ഫോൺ തന്നെ. ജസ്നയ്ക്ക് ഫോൺ ഉപയോഗം കുറവായിരുന്നതും കാണാതെയാകുമ്പോൾ ഫോൺ ഒപ്പം കൊണ്ടു പോകാതിരുന്നതും അന്വേഷണ സംഘങ്ങളെ സഹായിച്ചില്ലെന്ന് മാത്രമല്ല, പ്രതിബന്ധവുമായി. പഴയൊരു കീപാഡ് മൊബൈൽ ആണ് ജസ്നയുടെ കൈവശമുണ്ടായിരുന്നത്. കാണാതാകുന്ന ദിവസം ജസ്നയുടെ ഫോണിലേക്ക് കാൾ വരികയോ പുറത്തേക്ക് വിളിക്കുകയോ ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിലാണ് ജസ്നയ്ക്ക് രണ്ടാമതൊരു ഫോൺ എന്നൊരു സാധ്യത ആദ്യ ഘട്ടം കേസ് അന്വേഷിച്ച തിരുവല്ല ഡിവൈഎസ്‌പിയും സംഘവും തേടിയത്. അതിന് വേണ്ടിയാണ് സൈബർ സെല്ലുമായി ചേർന്ന് ലക്ഷക്കണക്കിന് കോളുകൾ പരിശോധിച്ചത്. പക്ഷേ, പ്രയോജനകരമായ ഒന്നും അതിൽ നിന്ന് കിട്ടിയില്ല. നിലവിലെ അന്വേഷണ രീതി വച്ച് ഏത് കേസിനും തുമ്പുണ്ടാക്കുന്നത് മൊബൈൽഫോൺ ആണ്. ആ സാധ്യതയാണ് ഇവിടെ അടഞ്ഞതുംഅന്വേഷണം പ്രതിസന്ധിയിലാക്കിയതും.
ഈ കേസ് അന്വേഷിച്ച സംഘങ്ങളെല്ലാം മൂന്ന് സാധ്യതകൾ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോയത്. ഒന്ന് ജസ്ന കൊല്ലപ്പെട്ടിട്ടില്ല, രണ്ട് ആത്മഹത്യ ചെയ്തിട്ടില്ല.

മൂന്നാമത്തെ സാധ്യതയിലേക്കാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്ന സിബിഐ അടക്കം എത്തിച്ചേർന്നിരിക്കുന്നത്. ജസ്നയെ ആരോ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. അവരുടെ തടങ്കൽ പാളയത്തിലെവിടെയോ ജസ്ന ജീവിച്ചിരിക്കുന്നു. മൂന്നാമത്തെ സാധ്യത കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം മുന്നോട്ടു പോകുന്നത്. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ എവിടെ വച്ചോ ജസ്നയെ തട്ടിക്കൊണ്ട് പോയിരിക്കാം. അതിന് ശേഷം അവൾ പുറംലോകം കണ്ടിട്ടില്ല.
ജസ്ന ജീവനൊടുക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നുവെങ്കിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയുമായിരുന്നുവെന്നാണ് ഏറ്റവും അവസാനമായി ഈ കേസിൽ അന്വേഷണം നടത്തിയ കേരളാ പൊലീസിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന കെജി സൈമണിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസ് ടീം കേസ് അന്വേഷിക്കുന്നതിനിടെയാണ് ജസ്ന തിരോധാനം ഹൈക്കോടതി സിബിഐക്ക് വിട്ടത്. കേസ് ഏറ്റെടുത്ത സിബിഐ ആദ്യം നടത്തിയ കണ്ടെത്തലും കേരളാ പൊലീസ് സംശയിച്ചത് തന്നെയായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം. ജസ്നയെ സംബന്ധിച്ച് ഒരു നിർണായക വിവരവും കേരളാ പൊലീസിന് കിട്ടിയിരുന്നില്ല. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ലോക്ഡൗണിനിടെ ക്രൈംബ്രാഞ്ച് ഡയറക്ടർ ആയിരുന്ന ടോമിൻ ജെ. തച്ചങ്കരിയാണ് ജസ്നയുടെ തിരോധാനം സംബന്ധിച്ച് സൂചന ലഭിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ആദ്യം ഈ വെളിപ്പെടുത്തൽ തള്ളിയ കെജി സൈമൺ പിന്നീട് തന്റെ വിരമിക്കലിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖങ്ങളിൽ ഈ അഭിപ്രായം ശരി വയ്ക്കുന്ന തരത്തിൽ പ്രതികരിക്കുകയുണ്ടായി. അപ്പോഴും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആവർത്തിച്ചു പറഞ്ഞ ഒരു കാര്യം കേസ് അന്വേഷണം ഒരിഞ്ചു പോലും മുന്നോട്ടു പോയിട്ടില്ല എന്നായിരുന്നു.

ജസ്ന തിരോധാനം ഇങ്ങനെ:

2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയ ജയിംസി(20) നെ കാണാതാകുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബികോമിന് പഠിക്കുകയായിരുന്ന ജെസ്ന 2018 മാർച്ച് 22 ന് രാവിലെ 9.30 ന് പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചിട്ടാണ് ഓട്ടോയിൽ കയറി അവൾ മുക്കൂട്ടുതറയിലേക്ക് പോയത്.

കരാറുകാരനായ ജയിംസ് രാവിലെ 7.15 നും കൂവപ്പള്ളിയിൽ പഠിക്കുന്ന സഹോദരൻ 8.15 നും വീട്ടിൽ നിന്ന് പോയിരുന്നു. പക്ഷേ, അയൽക്കാരോട് പറഞ്ഞ പോലെ മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിൽ ജെസ്ന എത്തിയില്ല. ധരിച്ചിരുന്ന വസ്ത്രവും ബാഗുമല്ലാതെ മറ്റൊന്നും അവൾ കൊണ്ടു പോയതുമില്ല. വെച്ചൂച്ചിറ, എരുമേലി പൊലീസ് സ്റ്റേഷനുകളിൽ ജയിംസ് പരാതി നൽകിയിരുന്നു. ജെസ്ന സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ തുടങ്ങി എല്ലാവരിൽ നിന്നും മൊഴിയെടുത്തു. ഒരു തുമ്പും കിട്ടിയില്ല. ഇന്റർനെറ്റ് ഇല്ലാത്ത ഫോൺ ആണ് അവൾ ഉപയോഗിച്ചിരുന്നത്. അതിലേക്ക് വന്നതും പോയതുമായ കാളുകളിൽ ഒന്നും സംശയിക്കത്തക്കതില്ലായിരുന്നു. മൂന്നു സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.