ന്യൂഡൽഹി: ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയ നടപടിക്കെതിരേ പശ്ചിമ ബംഗാൾ, പഞ്ചാബ് സർക്കാരുകൾ. പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ൽ നിന്ന് 50 കിലോമീറ്ററായി വർധിപ്പിച്ചത്.

അർധസൈനിക വിഭാഗത്തിന്റെ അധികാരപരിധി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി സംസ്ഥാനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന് പഞ്ചാബും പശ്ചിമ ബംഗാളും വിമർശിച്ചു.

ബിഎസ്ഫിന്റെ പ്രവർത്തന സൗകര്യം വർധിപ്പിക്കുന്നതിനും കള്ളക്കടത്ത് തടയാനുമാണ് നടപടിയെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം. ദൂരപരിധി വ്യാപിപ്പിച്ച സാഹചര്യത്തിൽ ബിഎസ്എഫിന് പഞ്ചാബ്, ബംഗാൾ, അസം സംസ്ഥാനങ്ങളിൽ 50 കിലോമീറ്റർ പ്രദേശത്ത് റെയ്ഡ് നടത്തുന്നതിനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഉണ്ടാകും.

അധികാരപരിധി ഉയർത്തിയതോടെ ഈ മേഖലയിൽ പരിശോധന നടത്താനും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ഉണ്ടായിരിക്കും. ഇതോടെ കേന്ദ്ര നീക്കത്തിനെതിരേ സംസ്ഥാനങ്ങൾ രംഗത്തുവന്നു. ഫെഡറൽ തത്വങ്ങൾക്ക് എതിരേയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇടപെടലാണെന്നും വിമർശനം ഉയർന്നു.

അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററായി ഉയർത്തിയ കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടൻ പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണെന്ന് ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ഫർഹാദ് ഹക്കിം പറഞ്ഞു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. പക്ഷേ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2014ൽ അതിർത്തി സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ മേഖലയിലും കള്ളക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ബിഎസ്എഫിന് 15 കിലോമീറ്റർ ചുറ്റളവിൽ ചില പ്രത്യേക അധികാരം നൽകിയുരുന്നു. ഇത് 50 കിലോമീറ്ററായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയത്. അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്തും കള്ളക്കടത്തുമടക്കം വർധിച്ച സാഹചര്യത്തിലാണ് നടപടി.

ഗുജറാത്തിലൽ അതിർത്തിക്ക് സമാന്തരമായി 80 കിലോമീറ്ററായിരുന്ന അധകാര പരിധി 50 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാനിൽ അധികാരപരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. മേഘാലയ, നാഗാലൻഡ്, മിസോറാം, ത്രിപുര, മണിപ്പുർ സംസ്ഥാനങ്ങളിലാകട്ടെ കൃത്യമായ പരിധി നിശ്ചയിച്ചിട്ടുമില്ല.

മുൻപ് രാജ്യാന്തര അതിർത്തിയിൽനിന്നും രാജ്യത്തിനകത്ത് 15 കിലോമീറ്റർ വരെയായിരുന്നു പരിശോധന നടത്താൻ അധികാരം. നാഗാലാൻഡ്, ത്രിപുര, മണിപ്പുർ, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതൽ അധികാരം ലഭിക്കും. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കൽ പൊലീസിന്റെ സഹായമോ അറിവോ ഇല്ലാതെ പരിശോധനകൾ നടത്താനും അറസ്റ്റ് രേഖപ്പെടുത്താനും സാധിക്കും.