ചെന്നൈ: മദ്യലഹരിയിൽ പൊലീസുകാരനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത യുവതിക്കും സുഹൃത്തിനും എതിരെ കേസ്. ചെന്നൈ ഇന്ദിരനഗർ സ്വദേശികളായ കാമിനി(28) സുഹൃത്ത് തോഡ്ല ശേഷുപ്രസാദ്(27) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസുകാരനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്. പൊലീസുകാരന്റെ പരാതിയിൽ ഇരുവർക്കുമെതിരെ ചെന്നൈ തിരുവാന്മിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മദ്യലഹരിയിൽ കാമിനി പൊലീസുകാരനെ അസഭ്യം പറയുന്നതിന്റെയും മർദിക്കാൻ ശ്രമിക്കുന്നതിന്റെയും വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനാണ് യുവതിയുടെ പരാക്രമം വീഡിയോയിൽ പകർത്തിയത്.

ശനിയാഴ്ച രാത്രി 8.30-ഓടെ കാമരാജ് നഗർ സൗത്ത് അവന്യൂവിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമ സഹസംവിധായകയായ കാമിനിയും സോഫ്റ്റ് വെയർ എൻജിനീയറായ ശേഷുപ്രസാദും കാറിൽ വരുന്നതിനിടെ പൊലീസുകാരനായ മാരിയപ്പൻ ഇവരുടെ വാഹനം കൈകാണിച്ച് നിർത്തി. വാഹന പരിശോധനയ്ക്കിടെ ശേഷുപ്രസാദ് മദ്യപിച്ചതായി കണ്ടെത്തി. വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകണമെന്ന് പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് വാഹനത്തിലുണ്ടായിരുന്ന കാമിനി പുറത്തിറങ്ങി പൊലീസുകാരനോട് തട്ടിക്കയറിയത്. അസഭ്യവർഷം നടത്തിയ യുവതി പൊലീസുകാരനെ മർദിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസുകാരനായ മാരിയപ്പൻ തിരുവാന്മിയൂർ പൊലീസിൽ യുവതിക്കും സുഹൃത്തിനും എതിരേ പരാതി നൽകി. കൃത്യനിർവഹണത്തിനിടെ തന്നെ അസഭ്യം പറഞ്ഞെന്നും മർദിച്ചെന്നുമാണ് പൊലീസുകാരന്റെ പരാതി. ഇതിനുപിന്നാലെയാണ് വിവിധ വകുപ്പുകൾ കൂടി ചേർത്ത് ഇരുവർക്കുമെതിരേ കേസെടുത്തത്.