അബുദാബി: ഐപിഎല്ലിൽ നിന്നും ചെന്നൈക്ക് പിന്നാലെ കിങ്‌സ് ഇലവൻ പഞ്ചാവും പുറത്തേക്ക്. പ്ലേ ഓഫിൽ ഇടംപിടിക്കാതെ പോയ പോക്കിൽ ചെന്നൈ സൂപ്പർ കിങ്‌സ് അവസാന മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചതോടെ പഞ്ചാബിനും പുറത്തേക്കുള്ള വഴി തെളിയുകയാിരുന്നു. ജയിച്ചാൽ പ്ലേ ഓഫിൽ സ്ഥാനമുറപ്പിച്ച് കളത്തിലിറങ്ങിയ പഞ്ചാബിനെ, ബോളിങ്ങിലും ബാറ്റിങ്ങിലും അസാമാന്യ പ്രകടനം കാഴ്‌ച്ച വെച്ച പഞ്ചാബ് വീഴ്‌ത്തുകയായിരുന്നു.

154 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ, ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഏഴു പന്തു ബാക്കിനിൽക്കെ ജയം ഒൻപതു വിക്കറ്റിന്. തുടർച്ചയായ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് (49 പന്തിൽ പുറത്താകാതെ 62), അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായ ഫാഫ് ഡുപ്ലേസി (34 പന്തിൽ 48), അമ്പാട്ടി റായുഡു (30 പന്തിൽ പുറത്താരകാതെ 30) എന്നിവർ ചേർന്നാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഋതുരാജ് ഡുപ്ലെസി സഖ്യവും (59 പന്തിൽ 82), പിരിയാത്ത രണ്ടാം വിക്കറ്റിൽ ഋതുരാജ് റായുഡു സഖ്യവും (54 പന്തിൽ 72)അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിനായി ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും റുതുരാജ് ഗെയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 59 പന്തിൽ 82 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 34 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്ത ഡുപ്ലെസിയെ പുറത്താക്കി ക്രിസ് ജോർദനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്.മികച്ച തുടക്കം മുതലാക്കാൻ പഞ്ചാബ് മധ്യനിരയ്ക്ക് സാധിക്കാതെ പോയതാണ് പഞ്ചാബിനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടഞ്ഞത്. ഓപ്പണർമാരായ മായങ്ക് അഗർവാളും ക്യാപ്റ്റൻ കെ.എൽ രാഹുലും തകർത്തടിച്ചതോടെ പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് പഞ്ചാബ് സ്‌കോറിലെത്തിയിരുന്നു.

സ്‌കോർ 48-ൽ നിൽക്കെയാണ് 15 പന്തിൽ അഞ്ചു ഫോറുകളടക്കം 26 റൺസെടുത്ത മായങ്കിനെ പഞ്ചാബിന് നഷ്ടമാകുന്നത്. പവർപ്ലേ കഴിഞ്ഞതോടെ പഞ്ചാബിന്റെ തകർച്ചയും തുടങ്ങി. സ്‌കോർ 62-ൽ നിൽക്കെ 27 പന്തിൽ 29 റൺസുമായി രാഹുലും മടങ്ങി. വൈകാതെ ക്രിസ് ഗെയ്ൽ (12), നിക്കോളാസ് പൂരൻ (2) എന്നിവരും പുറത്തായതോടെ പഞ്ചാബ് പ്രതിസന്ധിയിലായി.

എന്നാൽ ദീപക് ഹൂഡ തകർത്തടിച്ചതോടെ പഞ്ചാബ് ഇന്നിങ്സിന് വീണ്ടും ജീവൻ വെച്ചു. 30 പന്തിൽ നിന്ന് നാലു സിക്സും മൂന്നു ഫോറുമടക്കം 62 റൺസെടുത്ത ഹൂഡയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. മൻദീപ് സിങ് (14), ജെയിംസ് നീഷാം (2) എന്നിവരാണ് പുറത്തായ താരങ്ങൾ. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലുങ്കി എൻഗിഡിയാണ് ചെന്നൈക്കായി ബൗളിങ്ങിൽ തിളങ്ങിയത്. നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ചെന്നൈയ്ക്കു ശേഷം ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്തായതോടെ ഇനിയുള്ള മത്സരങ്ങൾ രാജസ്ഥാൻ റോയൽസ് കൊൽക്കത്ത ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്ക് നിർണായകമാണ്. നേരത്തെ ജയിച്ചാൽ പ്ലേ ഓഫ് ഉറപ്പ് എന്ന സ്വപ്നവുമായി വന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ചെന്നൈ തോൽപ്പിച്ചിരുന്നു. ഇന്നത്തെ രാജസ്ഥാൻ കൊൽക്കത്ത മത്സരത്തിൽ തോൽക്കുന്ന ടീമിനും നാട്ടിലേക്കു മടങ്ങാം. അതേസമയം ജയിക്കുന്ന ടീം പ്ലേ ഓഫ് ഉറപ്പിക്കും എന്നും പറയാനാകില്ല. വലിയ മാർജിനിൽ ജയിക്കാനായാൽ പ്ലേ ഓഫ് ഉറപ്പിക്കാം.