തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം നേരിട്ട് പങ്കെടുത്തില്ലെങ്കിലും വിർച്വലായി പങ്കാളികളായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടിവിയിൽ ചടങ്ങ് വീക്ഷിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നത് ചെന്നിത്തല കാണുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തി. മുഖ്യമന്ത്രി സത്യവാചകം ചൊല്ലുമ്പോൾ അത് തെറ്റാണെന്ന് ചെന്നിത്തല പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയനായ ഞാൻ കേരള സംസ്ഥാനത്തെ മുഖ്യമന്ത്രി എന്ന നിലയിൽ എന്ന് പറയുമ്പോൾ, അങ്ങനെയല്ല, മന്ത്രിയെന്ന നിലയിലാണ് പറയേണ്ടതെന്നാണ് ചെന്നിത്തല വീഡിയോയിൽ പറയുന്നത്.

നേരത്തെ അദ്ദേഹം പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നിരുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കുന്ന പിണറായി വിജയനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നില്ല. അതേ സമയം കോവിഡ് വ്യാപനം അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം ഓൺലൈനിൽ ചടങ്ങ് കാണും.

സഹകരിക്കേണ്ട കാര്യങ്ങളിൽ പൂർണമനസോടെ സഹകരിച്ചും തിരുത്തേണ്ടവ തിരുത്തിച്ചും ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. കോവിഡ് ദുരിതം വിതച്ച ബുദ്ധിമുട്ടുകളെയും സാമ്പത്തിക പ്രതിസന്ധിയേയും മറികടന്ന് ജനങ്ങൾക്ക് ആശ്വാസം പകരാൻ പുതിയ സർക്കാരിന് കഴിയട്ടെ എന്നും ആശംസിക്കുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകൾ ഉൾപ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണൻ കുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, സിപിഐഎമ്മിനെ കെ രാധാകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം വഹിച്ച് മുൻപരിചയമുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്.

സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ഗവർണർക്ക് അയക്കും. ഗവർണർ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലൻസ്, ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും. ആദ്യ മന്ത്രിസഭ യോഗവും ഇന്ന് വൈകുന്നേരം 5.30ന് നടക്കും. ഗവർണറുടെ ചായ സൽക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം, സിപിഐ മന്ത്രിമാരും വയലാറിലെയും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെയും രക്തസാക്ഷി മണ്ഡപങ്ങളിലെത്തിയിരുന്നു.