മലപ്പുറം: അബദ്ധത്തിൽ കിണറിൽ വീണ യുവതിക്ക് രക്ഷകരായി രണ്ട് കുരുന്നുകൾ. നീന്തലറിയാത്ത യുവതി അബദ്ധത്തിൽ കിണറ്റിൽ വീണപ്പോൾ അവസരോചിതമായ ഇടപെടലിലൂടെയാണ് യുവതിയെ ഇവർ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത്. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറം മാങ്കുളത്താണ് കഴിഞ്ഞ ദിവസം യുവതി അബന്ധത്തിൽ കിണറ്റിൽ വീണത്.

നിലവിളി കേട്ട് തൊട്ടടുത്ത് കളിക്കുകയായിരുന്ന ഹിഷാം, ഇർഫാൻ എന്നിവർ കിണറിന് സമീപത്ത് ഓടിയെത്തിയപ്പോൾ കണ്ടത് യുവതി കിണറ്റിൽ മുങ്ങിത്താഴുന്നതാണ്.ആലോചിച്ച് നിൽക്കാതെ സമീപത്ത് നിന്ന് പശുവിനെ കെട്ടുന്ന കയർ എത്തിച്ച് യുവതിയെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചു നിർത്തി. കുട്ടികളുടെ നിലവിളി കേട്ട് മറ്റൊരു യുവതിയും ഓടി എത്തി. പിന്നീട് ഇവർ ചേർന്ന് യുവതിയെ കരക്ക് കയറ്റുകയായിരുന്നു.

മാങ്കുളം സ്വദേശികളായ കമറുദ്ധീൻ, ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസുകാരൻ മുഹമ്മദ് ഇർഫാൻ. ഹമീദ് ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് ഏഴാം ക്ലാസുകാരൻ മുഹമ്മദ് ഹിഷാം. ഇവർക്ക് ഇപ്പോൾ നാട്ടുകാരുടെയും രാഷ്ട്രീയ യുവജന സംഘടനകളുടേയും അഭിനന്ദന പ്രവാഹമാണ്.