ന്യൂഡൽഹി: അതിർത്തിയിൽ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി ഇന്ത്യൻ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ. കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് സൈനിക മേധാവിയുടൈ പ്രസ്താവന. ചൈന അതിർത്തിയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യ നിരീക്ഷിച്ചു വരികയാണ്.- നരവാനെ പറഞ്ഞു.

നിലവിൽ അതിർത്തി ശാന്തമാണ്. ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ തയ്യാറാണ്. ഏത് സാഹചര്യം നേരിടാനും കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സൈനിക മേധാവി ലഡാക്കിലെത്തിലെത്തിയത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന് ശേഷം ആദ്യമായാണ് സൈനിക മേധാവി ലഡാക്കിൽ സന്ദർശനം നടത്തുന്നത്.

കിഴക്കൻ ലഡാക്കിലും വടക്കുമാണ് ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നൂറോളം ചൈനീസ് സൈനികർ ഉത്തരാഖണ്ഡിലെ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഓഗസ്റ്റ് മുപ്പതിനാണ് ഇവർ അതിർത്തി കടന്നെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.

ബാരാഹോതി സെക്ടറിലെ യാർഥ നിയന്ത്രണ രേഖ കടന്ന് ഉള്ളിലേക്ക് കടക്കുകയും കുറച്ചുമണിക്കൂറുകൾ ചിലവഴിച്ച ശേഷം മടങ്ങിപ്പോവുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുതിരപ്പുറത്തെത്തിയ സംഘം, പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തിയെന്നും തുടർന്ന് ഇന്ത്യൻ സേന മേഖലയിൽ പട്രോളിങ് നടത്തിയെന്നും സൂചനയുണ്ട്.