ബെംഗളൂരു: ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. 160 വർഷം പഴക്കമുള്ള സെന്റ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവിൽനിന്ന് 65 കിലോമീറ്റർ അകലെ സൂസൈപാളയത്താണ് പള്ളി. വ്യാഴാഴ്ച പുലർച്ചെ 5.30നാണ് ആക്രമണം നടന്നതെന്ന് പുരോഹിതൻ വികാരി ഫാ. ആന്റണി ഡാനിയേൽ പറഞ്ഞു.

അയോധ്യയിലെ ബിജെപി നേതാക്കളുടെ ഭൂമി വാങ്ങിക്കൂട്ടൽ; സമ്മർദ്ദത്തിന് പിന്നാലെ അന്വേഷണത്തിന് സമ്മതിച്ച് യോഗി ആദിത്യനാഥ്
പുലർച്ചെ 5.40നാണ് സംഭവം ഇടവകാംഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രണം നടന്നിരുന്നു.

നിയമസഭയിൽ കർണാടക മതപരിവർത്തന നിരോധന നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ആക്രമണം. ഡിസംബർ ആദ്യം കർണാടകയിലെ കോലാറിൽ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾക്ക് തീയിട്ടിരുന്നു. മതപരിവർത്തനം ആരോപിച്ച് വലതുപക്ഷ സംഘടനകളുടെ അംഗങ്ങളായിരുന്നു ആക്രമണം നടത്തിയത്.