കൊച്ചി: സീറോ മലബാർ സഭ ഭൂമി ഇടപാടിൽ നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. സഭയിൽ നടന്ന ഭൂമി ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൂന്നരക്കോടി രൂപ പിഴ ഇനത്തിൽ അടയ്ക്കണമെന്നും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.

കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ മുൻ പ്രൊക്യുറേറ്റർ ജോഷ് പുതുവ നിർണായക മൊഴിയും നൽകി. ഇടനിലക്കാരൻ സാജു വർഗ്ഗീസിനെ പരിചയപ്പെടുത്തിയത് കർദിനാൾ ആലഞ്ചേരിയാണെന്നും രജിസ്ട്രേഷൻ പേപ്പറുകൾ തയ്യാറാക്കി കർദിനാളിന് കൈമാറിയത് സാജുവാണെന്നും ജോഷ് മൊഴി നൽകി. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈയിലുള്ള ചിലരുമായി കർദിനാൾ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ജോഷിന്റെ മൊഴിയിൽ പറയുന്നു.

യഥാർഥ വിലയെക്കാൾ കുറച്ചുകാണിച്ചാണ് ഇടപാട് നടന്നത്. എന്നാൽ എറണാകുളം അതിരൂപതയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നില്ല. മാത്രമല്ല കൂടുതൽ തുകയുടെ വിൽപ്പന ഭൂമിയുമായി ബന്ധപ്പെട്ട് നടന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഭൂമി വിലയുടെ കണക്കെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൽ 14 പേജുള്ള റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കേസിൽ നേരത്തെ രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കിയിരുന്നു. ഇതിനുശേഷം വീണ്ടും നടത്തിയ കണക്കെടുപ്പിലാണ് ഇപ്പോൾ മൂന്നരക്കോടി രൂപ കൂടി പിഴയടക്കാൻ നിർദ്ദേശിച്ചത്.

ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള കർദിനാളിന്റെ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയാനിരിക്കെയാണ് ആദായ നികുതി വകുപ്പിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തതെന്നാണ് പ്രൊക്യുറേറ്ററുടെ മൊഴി.

മൂന്നാറിലെ ഭൂമിയിടപാടിന്റെ വരുമാന സോഴ്‌സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല. മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുള്ള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയത്. ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയത് എന്നും ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.