കാസർകോട്: മന്ത്രി ഇ ചന്ദ്രശേഖരന് മൂന്നാമതും മത്സരിക്കാൻ അവസരം നൽകിയതിൽ കാഞ്ഞങ്ങാട് സിപിഐയിൽ പ്രതിഷേധം. രാജി വെക്കുമെന്ന തീരുമാനത്തിലാണ് 10 ബ്രാഞ്ച് സെക്രട്ടറിമാർ. സിപിഐ ബ്രാഞ്ച് സെക്രട്ടറിമാർ മണ്ഡലം കൺവെൻഷൻ ബഹിഷ്‌കരിച്ചു. മടിക്കൈ, അമ്പലത്തുകര എന്നീ കമ്മറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി ഭീഷണി ഉന്നയിച്ചിരിക്കുന്നത്. ഇ ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നേതാക്കൾ ബഹിഷ്‌കരിച്ചു.

ചന്ദ്രശേഖരനെ മൂന്നാം തവണയും മത്സരിപ്പിക്കുന്നതിൽ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പാർട്ടി സംസ്ഥാന സമിതിയംഗമായ ബംഗളം കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കണമെന്നായിരുന്നു ബ്രാഞ്ച് കമ്മറ്റിയുടെ നിർദ്ദേശം. ഇത് പരിഗണിക്കാതെ ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതാണ് ഇപ്പോളത്തെ സംഭവങ്ങൾക്ക് പിന്നിൽ. അനുനയത്തിന് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിമാർ പ്രതിഷേധത്തിൽത്തന്നെയാണ്.