മുംബൈ: പുണെയെ നടുക്കി ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്ന് 22കാരൻ. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ യുവാവ് ആക്രമിച്ചത്. പുണെ ബിബ്വേവാദിയിൽ വച്ചായിരുന്നു ക്രൂര കൊലപാതകം.പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തിയത്. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു.

പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് (ഋഷികേശ്) വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം പെൺകുട്ടിയെ കുത്തിക്കൊന്നത്. പലതവണയായി പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പെൺകുട്ടി നിരസിച്ചു. ഇതിൽ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂർച്ചയുള്ള ആയുധംവച്ച് പെൺകുട്ടിയെ കുത്തിക്കൊന്നത്. പിന്നീട് പ്രതി ഒളിവിൽ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.