പത്തനംതിട്ട: പാവപ്പെട്ട വഴിയാത്രക്കാരന്റെ ചെകിട് അടിച്ചു പൊളിച്ചതിന് സസ്പെൻഷൻ വാങ്ങിയ ഓയൂരിലെ പ്രബേഷൻ എസ്ഐ നജീമിനെ ഓർമയില്ലേ? നജീമിന്റെ ഫീമെയിൽ വേർഷൻ രൂപം കൊണ്ടിരിക്കുകയാണ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ. വനിതാ പ്രബേഷൻ എസ്ഐ അലീന സൈറസ് പരാതി അന്വേഷിക്കാൻ വിളിപ്പിച്ച യുവാവിന്റെ ചെകിട്ടത്ത് അടിച്ചു. അതും ഏഴു വയസുള്ള മകളുടെ മുന്നിൽ വച്ച്. യാതൊരു കാരണവുമില്ലാതെയായിരുന്നു വനിതാ എസ്ഐയുടെ പ്രകടനം.

പത്തനംതിട്ട വഞ്ചിപ്പൊയ്ക ഷാനിലാ മൻസിലിൽ മുഹമ്മദ് ഹാഷി(33)മിനാണ് മർദനമേറ്റത്. തിങ്കളാഴ്ചയാണ് സംഭവം. ഹാഷിമും ഭാര്യ വീട്ടുകാരുമായി ഏറെ നാളായി തർക്കം നിലനിന്നിരുന്നു. ഇതേപ്പറ്റി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജിനു എന്ന പൊലീസുകാരനാണ് ഹാഷിമിനെ പൊലീസ് സ്റ്റേഷനിലേക്ക് ്വിളിപ്പിച്ചത്. മുൻ കൗൺസിലറും സിപിഎം നേതാവുമായ ആർ സാബുവിനൊപ്പമാണ് ഹാഷിം, മാതാവ്, മകൾ എന്നിവർ സ്റ്റേഷനിലേക്ക് പോയത്.

സാബു പൊലീസ് ഇൻസ്പെക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വെളിയിൽ നിന്ന് ഹാഷിമിനെ വനിതാ എസ്ഐ തൊട്ടടുത്ത കെട്ടിടത്തിലേക്ക് വിളിച്ചു കൊണ്ടു പോയത്. പിതാവിന്റെ പിന്നാലെ ഏഴു വയസുള്ള മകളും പോയി. കെട്ടിടത്തിലേക്ക് കയറിയതിന് പിന്നാലെ പോക്രിത്തരം കാണിക്കുന്നോടാ എന്ന് ആക്രോശിച്ചു കൊണ്ട് വനിതാ എസ്ഐ ചെകിടത്ത് അടിക്കുകയായിരുന്നുവെന്ന് ഹാഷിം പറയുന്നു. ഇതു കണ്ട് മകൾ ഭയന്നു നിലവിളിച്ചു.

കേസുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് വനിതാ എസ്ഐ. മാഡം എന്തിനാണ് തന്നെ അടിച്ചതെന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞില്ല. ഹാഷിം ഉടൻ തന്നെ ഇൻസ്പെക്ടറെ കണ്ട് വിവരം പറഞ്ഞു. പരാതിയുണ്ടെങ്കിൽ എഴുതി നൽകാൻ ഇൻസ്പെക്ടർ സുനിൽ പറഞ്ഞു. അതനുസരിച്ച് പരാതി നൽകി. ഇതിനിടെ വിവരം അറിഞ്ഞ ഹാഷിമിന്റെ മാതാവ് സ്റ്റേഷനിൽ ബഹളം വച്ചു. ഇതിനിടെ ഒരു ജീപ്പ് വരുത്തി വനിതാ എസ്ഐയെ അതിൽ കയറ്റി പറഞ്ഞു വിട്ടു.

വനിതാ എസ്ഐ നെയിംബോർഡ് മറച്ചിരുന്നുവെന്നും മാസ്‌ക് ധരിച്ചിരുന്നില്ലെന്നും ഹാഷിം പറഞ്ഞു. താൻ നൽകിയ പരാതിക്ക് രസീത് നൽകാൻ ഇൻസ്പെക്ടർ തയാറായില്ല. രസീത് ചോദിച്ചപ്പോൾ പിന്നീട് നൽകാമെന്നും പരാതിക്കാരനെ മൊഴിയെടുക്കാൻ വിളിപ്പിക്കാമെന്നും പറഞ്ഞു. എന്നാൽ, പിന്നീട് യാതൊരു അനക്കവുമുണ്ടായില്ല. ഒപ്പം ചെന്ന സിപിഎം നേതാവ് ആർ സാബു നിർദേശിച്ചത് അനുസരിച്ച് എസ്‌പിക്കും ഹാഷിം പരാതി നൽകിയിട്ടുണ്ട്.

പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഭവം സംബന്ധിച്ച് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. വനിതാ എസ്ഐയ്ക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോർട്ട് എന്നാണ് സൂചന.