കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ്- സിപിഎം സീറ്റ് ധാരണയായി. സംസ്ഥാനത്തെ 294 സീറ്റുകളിൽ 193 എണ്ണത്തിൽ ധാരണയായതായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.101 സീറ്റിൽ എൽഡിഎഫും 92 സീറ്റിൽ കോൺഗ്രസും മത്സരിക്കും. ബാക്കിയുള്ള 101 സീറ്റുകളിൽ ധാരണയായിട്ടില്ല.

ഈ സീറ്റുകളിലും ഉടൻ ധാരണയാകുമെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസിന് 48ഉം എൽഡിഎഫിന് 68ഉം സീറ്റ് ലഭിക്കാനാണ് സാധ്യത. 294 സീറ്റുകളിലേക്കാണ് മത്സരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുമെതിരെ കോൺഗ്രസ്-സിപിഎം സഖ്യം ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും അധിർ രഞ്ജൻ ചൗധരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2016ലും കോൺഗ്രസ്-സിപിഎം സഖ്യം തൃണമൂലിനെതിരെ ഒരുമിച്ചെങ്കിലും പ്രതീക്ഷിത വിജയമുണ്ടായില്ല. 2016ൽ കോൺഗ്രസ് 44 സീറ്റിലും എൽഡിഎഫ് 33 സീറ്റിലുമാണ് വിജയിച്ചത്.

ഇത്തവണ ബംഗാളിലെ രാഷ്ട്രീയ സമവാക്യത്തിൽ മാറ്റം വന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റ് നേടി ബിജെപി തൃണമൂലിന് പ്രധാന വെല്ലുവിളിയായി മാറി. 200ലധികം സീറ്റ് നേടി ഭരണത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശ വാദം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തൃണമൂൽ കോൺ​ഗ്രസിന് തലവേദനയാകുന്നത് പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റമാണ്.