കണ്ണൂർ: പാർട്ടി നേതാക്കളുടെപേരിൽ പാർട്ടി സംവിധാനങ്ങൾ ഉപയോഗിച്ചു നേതാക്കളുംപ്രവർത്തകരും നടത്തുന്ന സഹകരണ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നു. ഇതു സംബന്ധിച്ചുള്ള സർക്കുലർ എല്ലാഡി.സി.സികൾക്കും കെപിസിസി നേതൃത്വം നൽകിയിട്ടുണ്ട് കെ.സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു ശേഷം സഹകരണസ്ഥാപനങ്ങളിൽ പാർട്ടിനിയന്ത്രണം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നു.

സുധാകരന്റെ നാടായി കണ്ണൂരിലാണ് ഇതിന് തുടക്കമിട്ടത്. തളിപ്പറമ്പ് സഹകരണബാങ്കിന്റെ ചുക്കാൻ പിടിച്ചിരുന്ന കല്ലിങ്കൽ പത്മനാഭനെതിരെയായിരുന്നു ആദ്യനടപടി. ഇരട്ടപദവിയുടെ പേരിൽ ഡി.സി.സി ഭാരവാഹിത്വം കൂടിയുള്ള കല്ലിങ്കൽ പത്മനാഭനോട് ജില്ലാനേതൃത്വം ബാങ്ക് പ്രസിഡന്റ് പദവി സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ഇതിനു തയ്യാറാവത്തതിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

ദീർഘനാളായി തളിപ്പറമ്പ് സഹകരണബാങ്കിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നേതാവായിരുന്നു കല്ലിങ്കൽ പത്മനാഭൻ. ഇതിനു ശേഷമാണ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശിക്കുന്നവരെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കണമെന്ന് മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം കൂടിയായ മമ്പറം ദിവാകരനോട് ഡി.സി.സി നേതൃത്വം ആവശ്യപ്പെടുന്നത്. വടകര എംപി കെ.മുരളീധരനടക്കമുള്ളവർ ഈ വിഷയത്തിൽ സമവായമുണ്ടാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. ഇതിനെ തുടർന്നാണ് മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്നും പുറത്താക്കുന്നത്.

പാർട്ടിയുടെപേരിൽ തുടങ്ങിയ പലസഹകരണസ്ഥാപനങ്ങളിലും ചില നേതാക്കൾ ആജീവാനന്തം പ്രസിഡന്റായി തുടരുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പാർട്ടിക്കാരെ മറികടന്ന് പണംവാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി കൊടുത്ത സംഭവങ്ങളും അതിനെ തുടർന്ന് വിവാദങ്ങളുമുണ്ടായിട്ടുണ്ട്. കെപിസിസിയുടെയോ, ഡി.സി.സിയുടെയോ നിയന്ത്രണങ്ങൾക്കപ്പുറമാണ് ഇത്തരം പാർട്ടിലേബലുള്ള സ്ഥാപനങ്ങൾ പ്രവർത്തിച്ചുവന്നിരുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ അധികാരസ്ഥാനങ്ങളിൽ ഇങ്ങനെ വരുന്നവരിൽ പലരെയും മാറ്റാൻകഴിയാത്ത അവസ്ഥയും നേരത്തെ കോൺഗ്രസ് നേരിട്ടിരുന്നു.

എന്നാൽ പാർട്ടി നിയന്ത്രണത്തിൽ നടത്തുന്ന പലസ്ഥാപനങ്ങളും വൻപരാജയമായി മാറിയ ചരിത്രമാണ് പലയിടങ്ങളിലുമുള്ളത്. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ടു കോൺഗ്രസിന് തീരാതലവേദനയാണ് ഇത്തരം സ്ഥാപനങ്ങൾ. ഈ സാഹചര്യത്തിലാണ് വ്യക്തിഗതമായ കഴിയും കഠിനപ്രയത്നവും കൊണ്ടും പാർട്ടി നേതൃപദവിയിലുള്ളവർ സഹകരണ സ്ഥാപനങ്ങളെ വൻലാഭകരമായി നടത്തുകയും നിരവധിയാളുകൾക്ക് ജോലി നൽകുകയും ചെയ്യുന്നത്.