തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ നിയമക്കുരുക്ക് ഒരുക്കാൻ വീണ്ടും കേസെടുത്ത് ക്രൈംബ്രാഞ്ച് സംഘം. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ. സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ ഡിജിപിക്ക് പരാതി നൽകിയത്. ഇഡിക്കെതിരെ സന്ദീപ് നായർ നേരെത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കത്ത് നൽകിയിരുന്നു. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തി നേരത്തെയും കേസെടുത്തിരുന്നു. ഇതോടെ കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് കടന്നിരുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തത്.

 മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു അന്ന് കേസെടുത്തത്.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇത് തന്റെ ശബ്ദമാണെന്ന് സ്വപ്ന ക്രൈംബ്രാഞ്ചിനോട് സമ്മതിക്കുകയും ചെയ്തു. സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വപ്നയെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായി അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്നയെ ഇഡി ചോദ്യം ചെയ്യുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു. ഡി വൈ എസ് പി രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പ് സാക്ഷിയാക്കാമെന്ന് സ്വപ്നയ്ക്ക് വാഗ്ദാനം നൽകിയതായും മൊഴിയുണ്ട്.

തെറ്റായി ഒരാളെ കേസിൽ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ പേര് പറയിക്കാനുള്ള ശ്രമം ഗുരുതര നിയമലംഘനമാണ്. കേസ് അട്ടിമറിക്കാനും വഴി തിരിച്ചുവിടാനുമാണിതെന്നായിരുന്നു സർക്കാരിന്റെ വാദം.

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി 2020 നവംബർ 20ന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്. തുടർന്ന് നിയമോപദേശം അനുകൂലമായതിനെ തുടർന്നാണ് കേസെടുത്തത്.