അടൂർ: പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാൻ മാതാപിതാക്കൾ അനുവദിക്കാത്തതിലും സഹോദരിയുടെ കാൻസർ രോഗത്തിലും മനംനൊന്ത് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. മണിക്കൂറുകൾക്കും യുവാവിന്റെ സഹപാഠിയായ കാമുകിയും സ്വന്തം വീട്ടിൽ ജീവനൊടുക്കി.

കുറുമ്പകര പാലവിള പുത്തൻ വീട്ടിൽ ജെബിൻ വി. ജോൺ (22), അയൽവാസിയായ പുതുവൽ തിരുമങ്ങാട് ചെറുമുഖത്ത് ബിജോ ഭവനം സോനാ മെറിൻ മാത്യു (22) എന്നിവരാണ് സ്വന്തം വീടുകളിൽ തൂങ്ങി മരിച്ചത്.

ഇന്ന് രാവിലെ 7.30 ന് കിടപ്പു മുറിയിൽ ഉടുത്തിരുന്ന കൈലിയിൽ തൂങ്ങിയ നിലയിലാണ് ജെബിനെ കണ്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്വന്തം വീടിന്റെ കിടപ്പു മുറിയിലെ ഫാനിൽ ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ സോനയെ കണ്ടത്. ഉടൻ തന്നെ അഴിച്ചിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചതാണ് ഇരുവരും. ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.