മംഗളൂരു: സൂറത്ത്കലിലെ ഫ്‌ളാറ്റിൽ ദമ്പതികളെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കോവിഡ് ബാധിച്ചെന്ന ഭീതിയിലെന്ന് പൊലീസ്.കോവിഡ് ബാധയേറ്റ് ആശുപത്രിയിൽ നിന്ന് മരിച്ചാൽ പരസ്്പരം കാണാൻ കഴിയില്ലെന്നും അതിനാലാണ് ഇത്തരമൊരു വഴി തെരഞ്ഞെടുക്കുന്നതെന്നുമുള്ള ശബ്ദസന്ദേശം കമ്മീഷണർക്ക് ലഭിച്ചതിന് പുറമെ ഇവരുടെ ആത്മഹത്യക്കുറിപ്പും ഫ്‌ളാറ്റിൽ നിന്നും പൊലീസ് കണ്ടെത്തി.സൂറത്ത്കൽ ബൈക്കംപടി ചിത്രാപുര രഹേജ അപ്പാർട്ട്‌മെന്റിലെ താമസക്കാരായ രമേഷ്‌കുമാർ (40), ഭാര്യ ഗുണ ആർ.സുവർണ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സന്ദേശം കേട്ട് ദമ്പതികളെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ഇവരുടെ ഫ്്‌ളാറ്റിൽ നിന്നും ആത്മഹത്യാക്കുറിപ്പിനൊപ്പം അന്ത്യകർമങ്ങൾ നടത്താനായി കരുതിവെച്ച ഒരുലക്ഷം രൂപയും പൊലീസ് കണ്ടെത്തി.മരണത്തിന് തൊട്ടുമുമ്പാണ് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാറിന് രമേഷ് വാട്സാപ്പ് വഴി ശബ്ദസന്ദേശമയച്ചത്. ഒരാഴ്ചയായി തനിക്കും ഭാര്യക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളതായും ഒരുമിച്ചു മരിക്കാൻ തീരുമാനിച്ചെന്നും ഇതിൽ പറയുന്നു. ഭാര്യക്ക് പ്രമേഹമുള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധിക്കുമെന്നും മരിക്കുമെന്നും ഭയന്നിരുന്നു.

ആശുപത്രിയിൽ പോയാൽ മരിക്കുന്ന സമയത്ത് പരസ്പരം കാണാൻ കഴിയാത്തതിനാൽ വീട്ടിൽത്തന്നെ ഒരുമിച്ചു മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. എന്നാൽ പരിശോധനയിൽ ഇവർക്ക് കോവിഡില്ലെന്ന് വ്യക്തമായി. ഭാര്യ നേരത്തേ ജീവനൊടുക്കിയതായും താനും മരിക്കുകയാണെന്നും പറഞ്ഞാണ് രമേഷ് സന്ദേശം അവസാനിപ്പിച്ചത്. വിവാഹിതരായിട്ട് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദുഃഖവും പങ്കുവെച്ചിരുന്നു. ഇരുവരും ഉറക്കഗുളിക കഴിച്ചശേഷം ആദ്യം ഗുണയും പിന്നാലെ രമേഷും ഹാളിൽ തൂങ്ങിമരിക്കുകയായിരുന്നു.

ശബ്ദസന്ദേശം കേട്ടയുടൻ കമ്മിഷണർ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് രമേഷിനെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിക്കാൻ വാട്സാപ്പ് സന്ദേശം തിരിച്ചയച്ച കമ്മിഷണർ ഫോൺനമ്പർ ലൊക്കേഷൻ തിരിച്ചറിഞ്ഞ് സൂറത്കൽ പൊലീസുമായി ബന്ധപ്പെട്ടു.

ഇവരുടെ താമസസ്ഥലവും മറ്റ് വിവരങ്ങളും സാമൂഹികമാധ്യമങ്ങളിൽ നൽകിയ കമ്മിഷണർ ആത്മഹത്യ തടയാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനിടയിൽ അപ്പാർട്ട്മെന്റിലെത്തിയ പൊലീസും നാട്ടുകാരും വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.