കാസർകോട്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേരളത്തെക്കാളും വ്യാപനം നിലനിന്നിരുന്ന കർണ്ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നിലവിൽ ജനജീവിതം സാധാരണഗതിയിലേക്ക് കടന്നു കഴിഞ്ഞു . കോവിഡ് 19 ന്റെ ആദ്യഘട്ടത്തിൽ കേരളത്തിലുള്ളവർക്ക് കർണ്ണാടകയിലേക്ക് കടക്കാനും കർണ്ണാടകയിൽ നിന്നുള്ളവർക്ക് കേരളത്തിലെത്താനും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു.

എന്നാലിപ്പോൾ സ്ഥിതി മാറി. കേരളത്തിൽ നിന്നും ചെന്നൈയിൽ നിന്നുള്ള പ്രധാന ട്രെയിനുകൾ ബസുകളും മംഗളൂരുവിലും ബംഗളൂരുവിലെത്തുന്നുണ്ട്. ഒരു തവണയെങ്കിലും വാക്സിൻ എടുത്തവർക്കോ കോവിഡ് ടെസ്റ്റ് നടത്തിയ ധൈര്യസമേതം കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും എവിടെയും സഞ്ചരിക്കാം. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ കർണ്ണാടകയിൽ മുതിർന്ന വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചുതുടങ്ങി. കേരളത്തിൽ നിന്ന് കർണ്ണാടകയിൽ പഠനത്തിന് പോകുന്നവർക്ക് നിയന്ത്രണങ്ങളില്ലാതെ പഠനം നടത്താൻകഴിയുന്നുണ്ട്.കാസർകോട് മംഗളൂരു കെഎസ്ആർടിസി ബസ്സുകളിലും കർണ്ണാടക ആർടിസികളിലും മലയാളി വിദ്യാർത്ഥികൾക്ക് കർണ്ണാടകയിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നുണ്ട്.

സിനിമ തീയറ്ററുകൾ പോലെ ആൾകൂട്ടം ഒരുപാട് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്ന പ്രദേശങ്ങൾ ഒഴികെ മറ്റെല്ലാത്തിനും ഇവിടെ സ്വാതന്ത്രം അനുവദിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബീച്ചുകളിൽ പോകാനും ആരാധനാലയങ്ങളിലേക്ക് കടക്കാനും അനുവാദമുണ്ട്. മസ്ജിദുകളും, ക്രിസ്ത്യൻ പള്ളികളും, ഹൈന്ദവ ക്ഷേത്രങ്ങളും സജീവമാണ്. ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും യാതൊരു തരത്തിലുമുള്ള വിലക്കുമില്ല. എങ്ങും ജനജീവിതം പതിവ് പോലെ. എന്നാൽ ഭയം വേണ്ട ജാഗ്രത മതി എന്ന് മാസങ്ങളായി പറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ താളം തെറ്റി കിടക്കുന്ന അടച്ചപൂട്ടലിൽ തന്നെയാണ്. തീരെ ശാസ്ത്രീയമല്ലാത്ത അടച്ചുപൂട്ടൽ കാരണം കോവിഡ് രോഗികളോ അതുമൂലമുണ്ടാകുന്ന മരണങ്ങളോ ഇവിടെ കുറയുന്നില്ല.

ഇനി കോവിഡിനൊപ്പം ജീവിതവും എന്ന് ഒന്നാം കോവിഡ് തരംഗത്തിന്റെ അവസാനത്തിൽ പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണങ്ങളോടെ ഒപ്പം ജീവിക്കാനാണ് ഇപ്പോൾ നിർദ്ദേശിക്കുന്നത്. എന്നാൽ ഇത് എത്ര കാലം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. മനുഷ്യ ജീവിതം പാടെ തകർന്നു തരിപ്പണമായി ഇരിക്കുകയാണ്. ഗതികെട്ട ജനം രഹസ്യമായും പരസ്യമായും അശാസ്ത്രീയ നിയന്ത്രണങ്ങളോട് പ്രതികരിച്ചു തുടങ്ങി. ഗ്രേഡുകളുടെയും ക്ലസ്റ്ററുകളുടെയും പിടുത്തത്തിൽ കഴിയാൻ നിർബ്ബന്ധിക്കപ്പെട്ട മലയാളികൾപലയിടത്തും പൊട്ടിത്തെറികുന്ന വാർത്തകൾ വരുമ്പോഴും പൊലീസിനെ ഉപയോഗിച്ചുള്ള പണം പിരിവിനാണ് സർക്കാറിന് താല്പര്യം.

ഇനിയെങ്ങാനും ചോദ്യം ചെയ്താൽ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് പറഞ്ഞ് ജാമ്യമില്ലാത്ത അകത്താകും. പഴയ ജർമനിയിലെ ഹിറ്റ്‌ലർ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് നിയമപാലകർ. കയ്യിൽ അഞ്ചു പൈസ ഇല്ലാത്തത് കാരണം വീടുകളിലെ ഗ്യാരേജിൽ വിശ്രമിക്കുന്ന വാഹനങ്ങളുടെ നിയമപരമായ പേപ്പറുകൾ ശരിയാക്കാൻ റോഡിലിറങ്ങിയാൽ ചെന്ന് പെടുക പൊലീസിന്റെ മുന്നിലായിരിക്കും. ഇൻഷുറൻസ് കഴിഞ്ഞു പുക ടെസ്റ്റ് ഇല്ല തുടങ്ങി നിരവധി കാരണങ്ങൾ നിരത്തും.

ഇതൊക്കെ ശരിയാക്കാൻ റോഡിൽ ഇറങ്ങണ്ട എന്ന് തിരിച്ചു ചോദിച്ചാൽ പതിനായിരത്തിൽ കുറയാത്ത ഒരു ഫൈൻ നൽകിയിരിക്കും ഉദ്യോഗസ്ഥർ മറുപടി നൽകുക. കാസർകോട് ട്രാഫിക് പൊലീസ് കൊള്ള സംഘത്തിന് സമാനമായ രീതിയിലാണ് ജനത്തോട് പെരുമാറുന്നതന്ന ആക്ഷേപം ഉയരുകയാണ്. മറ്റുള്ള ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല . എല്ലാ മേഖലയിലും പൊലീസിനെ ഉപയോഗിച്ചുള്ള പെറ്റി പിരിവാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്.

സർക്കാർ ശമ്പളം പറ്റുന്നജീവനക്കാരും പൊതുമേഖല ജീവനക്കാരും അത്യാവശ്യ സാധനങ്ങളെന്ന് വിശേഷിക്കപ്പെടുന്ന പലചരക്ക് കച്ചവടക്കാരും, അപ്രകാരമുള്ള മറ്റു ചില വ്യാപാരികളും ഒഴികെ മറ്റുള്ളവരെല്ലാം കടക്കെണിയിലാണ്. ജീവിതം വഴിമുട്ടിയവന്റെ മുന്നിൽ വൈദ്യുതി ബിൽ ബാങ്ക് ലോൺ ജപ്തി വട്ടിപ്പലിശകാർ തുടങ്ങി പലരും ഇപ്പോൾ ഇറങ്ങിവരാൻ തുടങ്ങും. ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവരുടെ വാർത്തകൾ വന്നു തുടങ്ങി.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കലക്ഷൻ ഏജന്റ് എന്നേ ഗുണ്ടകളെ ഇറക്കി കഴിഞ്ഞു. ഇനി ജനം എന്താണ് ചെയ്യേണ്ടത്? എന്നാണ് ഈ അടച്ച് പൂട്ടലിൽ നിന്ന് പുറത്ത് ചാടാൻ നമുക്ക് കഴിയുക എന്നത് ഉത്തരം കിട്ടാതെ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. അശാസ്ത്രീയമായ അടച്ച് പൂട്ടലിൽ ജീവിതം അവസാനിപ്പിക്കാൻ നിൽക്കുന്നവരോട് ഇനിയും ജാഗ്രത പറഞ്ഞുകൊണ്ടിരുന്നാൽ കാര്യങ്ങൾ നടക്കില്ല. ഒന്നെങ്കിൽ 14 ദിവസം ഒന്നാം തരംഗത്തിന് സമാനമായ രീതിയിലുള്ള ലോക്കഡോൺ ഏർപ്പെടുത്തുക. ഇതിലൂടെ കേരളത്തിനകത്തുള്ള രോഗികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കുക. തുടർന്ന് എല്ലാം തുറന്നു നൽകി അതിർത്തികളിൽ മാത്രം പരിശോധന ഏർപ്പെടുത്തുക. ഇതിലൂടെ മാത്രമേ ഒരുപരിധിവരെയെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ.