ന്യൂഡൽഹി: 'ഞാൻ അവരുടെ കാല്് പിടിക്കാം. ഒരിടത്തും കിടക്കയില്ലെന്നാണ് അവർ പറയുന്നത്. തറയിൽ കിടത്തിയെങ്കിലും ചികിത്സിക്കാൻ എങ്കിലും അനുവദിക്കണം. എങ്ങനെയാണ് അവളെ മരണത്തിന് വിട്ടുകൊടുക്കാൻ എനിക്ക് കഴിയുക? കോവിഡ് അതിരൂക്ഷമായി ഡൽഹിയിലെ ആശുപത്രിയിൽ നിന്നുമുയർന്ന നിലവിളിയാണ് ഇത്. ഭാര്യയെയും കൊണ്ട് അസ്ലം ഖാനാണ് ചികിത്സ തേടി നിലവിളിചച്ചത്.

പല ആശുപത്രികൾക്കു മുന്നിലും കാണുന്നത് കരളലിയിക്കുന്ന ദൃശ്യങ്ങളാണ്. ചികിത്സ തേടി എത്തുന്ന രോഗികളും ബന്ധുക്കളും ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ച് ആശുപത്രികൾക്ക് മുന്നിൽ കരയുകയാണ്. പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്കു മുന്നിൽ ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും രോഗികളുമായി കെട്ടിക്കിടക്കുകയാണ്.

എല്ലാ ആശുപത്രികളും രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞതോടെ രോഗികൾ ഓരോ ആശുപത്രിയിലും കയറിയിറങ്ങുകയാണ്. അസ്ലം ഖാൻ ഭാര്യ റൂബി ഖാനുമായി (30) മൂന്ന് ആശുപത്രികളിലാണ് എത്തിയത്. വാഹനമൊന്നും കിട്ടാതെ വന്നതോടെ ബൈക്കിലാണ് ഭാര്യയുമായി ആശുപത്രി തോറും യാത്ര ചെയ്യുന്നത്. ഒരിടത്തും പ്രവേശനം ലഭിക്കാതെ വന്നതോടെ നിസ്ഹായരായി അവർ ലോക് നായക് ജയ് പ്രകാശ് ആശുപത്രി പരിസരത്ത് നിന്ന് നിലവിളിക്കുകയാണ്. 'എന്റെ ഭാര്യ മരിച്ചുപോകും, ദയവാളി അവൾക്ക ചികിത്സ നൽകൂ' എന്നാണ് അസ്ലം ഖാന്റെ അപേക്ഷ.

കോവിഡ് ഭേദമായെങ്കിലും ഓക്സിജൻ തോത് കുറയുന്നതും ശ്വാസ തടസ്സവുംമൂലം നിരവധി പേരാണ് ചികിത്സ തേടി വീണ്ടും ആശുപത്രിയിൽ എത്തുന്നത്. രോഗികൾക്ക് നൽകാൻ ഓക്സിജൻ ഇല്ലാത്തതാണ് ആശുപത്രികൾ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജൻ വിഷയത്തിൽ ഇടപെടാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തോട് അപേക്ഷിച്ചു. ഓക്സിജൻ ഇല്ലെങ്കിൽ ഉള്ളയിടത്ത് പോയി യാചിച്ചോ, കടംവാങ്ങിയോ മോഷ്ടിച്ചോ കൊണ്ടുവരണമെന്ന് ഡൽഹി ഹൈക്കോടതിയും കേന്ദ്രത്തോട് പറഞ്ഞു. അത് നിങ്ങളുടെ ചുമതലയാണെന്നും ഹൈക്കോടതി തുറന്നടിച്ചു.