ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചിരിക്കുന്ന നടപടികളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനം തടയുവന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് പകരം സർക്കാർ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

'കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനുള്ള തന്ത്രം ആദ്യഘട്ടം- തുഗ്ലക് മാതൃകയിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപനം, രണ്ടാംഘട്ടം-മണിയടി. മൂന്നാംഘട്ടം-ദൈവത്തെ സ്തുതി.' രാഹുൽ ട്വീറ്റ് ചെയ്തു.

രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ 'വാക്സിൻ ഉത്സവം' നടത്താനുള്ള കേന്ദ്ര സർക്കാർ ആഹ്വാനത്തേയും മറ്റൊരു തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസം രാഹുൽ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിർമ്മിക്കുന്ന വാക്സിൻ കയറ്റുമതി ചെയ്ത് രാജ്യത്ത് വാക്സിൻ ക്ഷാമത്തിന് ഇടയാക്കുന്ന സർക്കാർ നടപടിയേയും രാഹുൽ വിമർശിച്ചു.

രാജ്യത്തെ എല്ലാ പൗരന്മാർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് ഒരു സോഷ്യൽ മീഡിയാ കാമ്പെയ്നും രാഹുൽ തുടക്കം കുറിച്ചിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ ആശുപത്രികളിൽ കിടക്കകളുടെ അഭാവമുണ്ടെന്നും ഓക്സിജൻ ക്ഷാമമുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി രൂപംനൽകിയ പിഎം കെയേഴ്സ് ഫണ്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് രാജ്യം കിടക്കകളും ഓക്സിജനും ഉൾപ്പടെയുള്ളവയുടെ ക്ഷാമം നേരിടുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനായി സർക്കാർ സ്വീകരിച്ച നടപടികളെ വിമർശിച്ച് സോണിയാഗാന്ധിയും രംഗത്തെത്തിയിരുന്നു.