കണ്ണൂർ:പാർട്ടി വിട്ടുപോയ കോമത്ത് മുരളീധരനെ സി.പി. ഐ സ്വീകരിച്ചതുമായി ബന്ധപ്പെട്ടു കണ്ണൂർ ജില്ലയിൽ സി.പി. എം-സി.പി. ഐ പോര് കനക്കുന്നു. ഘടക കക്ഷികൾ തമ്മിൽ നേരത്തെ ഉരസലും സംഘർഷവും ഒക്കെയുണ്ടായിരുന്നുവെങ്കിലും തുറന്നപോരിലെന്ന് എത്തുന്നത് ആദ്യമായിട്ടാണ്. സിപിഐ വിട്ടുവന്നവരാണ് സി.പി. എം രൂപീകരിച്ചതെന്നു ഓർക്കണമെന്ന സി.പി. എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എം.വി ജയരാജനോടുള്ള മറുപടി നേതൃതലത്തിലും അഭിപ്രായഭിന്നത ശക്തമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.

കഴിഞ്ഞ ദിവസം കീഴാറ്റൂരിൽ നടന്ന പൊതുയോഗത്തിൽ സി. പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആർക്കും കയറിക്കിടക്കാവുന്ന പാർട്ടിയായി സി.പി. ഐമാറിയെന്നു ആരോപണമുന്നയിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും ഈക്കാര്യം അടിവരയിട്ടുകൊണ്ടു സി.പി. ഐയെ വിമർശിക്കുകയും പാർട്ടി ശക്തികേന്ദ്രമായ മാന്ധംകുണ്ടിൽ സി.പി. ഐ പതാകയോകൊടിമരമോ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെയാണ് അതിശക്തമായ പ്രതിരോധവുമായി സി.പി. ഐയും രംഗത്തുവന്നത്.

കഴിഞ്ഞ ദിവസം സി.പി. എം നടത്തിയ പൊതുയോഗത്തിന് ബദലായി കീഴാറ്റൂരിൽ മാന്ധംകുണ്ടിൽ സി.പി. ഐ പ്രതിഷേധംപ്രകടനം നടത്താനും സി.പി. എം പിഴുതെടുത്ത കൊടിമരം പഴയസ്ഥാനത്തു തന്നെ പുനഃസ്ഥാപിക്കാനും തീരുമാനമായി. തർക്കസ്ഥലത്തെല്ലെങ്കിൽ അതിനു സമീപത്തെ എവിടെയെങ്കിലുമാണ് കൊടിമരം സ്ഥാപിക്കുക. സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ കീഴാറ്റൂരിൽ നടന്ന യോഗത്തിലാണ് ഈക്കാര്യത്തിൽ തീരുമാനമായത്. പൊതുയോഗത്തിന്റെ തീയ്യതിയും മറ്റുകാര്യങ്ങളും ഇന്ന് തളിപ്പറമ്പിൽ നടക്കുന്ന മണ്ഡലംകമ്മിറ്റിയോഗത്തിൽ തീരുമാനിച്ചേക്കും.

കഴിഞ്ഞ ദിവസം മാന്ധം കുണ്ടിൽ നടന്ന സി.പി. എം പൊതുയോഗത്തിൽ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ അതിരൂക്ഷമായ ഭാഷയിലാണ് കോമത്ത് മുരളീധരനെയും സംഘത്തെയും പാർട്ടിയിലേക്ക് എടുത്ത സി.പി. ഐ നേതൃത്വത്തെ വിമർശിച്ചത്.സി.പി. എംപുറത്താക്കിയ കോമത്ത് മുരളീധരനെയും സംഘത്തെയുംസി.പി. ഐ സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ജയരാജൻ ചോദിച്ചു. ഇരുപാർട്ടികളും തർക്കമുന്നയിച്ചു സ്ഥാപിച്ച സി.പി. ഐ കൊടിമരം നേതാക്കളുടെ സാന്നിധ്യത്തിലാണ് അണികൾ പിഴുതുമാറ്റിയത്.

ഈ സ്ഥലം സന്ദർശിച്ച സി.പി. ഐ ജില്ലാസെക്രട്ടറി പി.സന്തോഷ്‌കുമാർ, സംസഥാനകൗൺസിൽ അംഗം സി.പി സന്തോഷ് എന്നിവർ സന്ദർശിച്ചു. ഇതിനു ശേഷം കോമത്ത് മുരളീധരന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സി.പി. ഐയും പൊതുയോഗം നടത്താൻ തീരുമാനിച്ചത്. പാർട്ടി സംസ്ഥാന , ജില്ലാനേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.