കോഴിക്കോട്: 'എ കെ ബാലൻ അല്ലാതെ സിപിഎം സംസ്ഥാന കമ്മറ്റിയിൽപ്പോലും ഇതുപോലെ ഒരു വിജയം ഉണ്ടാകുമെന്ന് പ്രവചിക്കാൻ ആയിരുന്നില്ല. സത്യ ഇത് ഞങ്ങളുടെ കണക്ക്കൂട്ടലുകൾക്ക് അപ്പുറമുള്ള വിജയമാണ്്. '- ഇടതുമുന്നണിയുടെ ഗംഭീരവിജയത്തിൽ സിപിഎമ്മിന്റെ പ്രതികരണം ആരാഞ്ഞപ്പോൾ ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം ഇങ്ങനെയയാിരുന്നു. സത്യത്തിൽ ഈ തദ്ദേശ ജയത്തിൽ സിപിഎം ഞെട്ടിയിരിക്കയാണ്. ഇപ്പോൾ ഇത് പ്രതീക്ഷിതമാണെന്ന് പറയുന്നവ സിപിഎം നേതാക്കൾ ഒക്കെയും ഇത്ര ഉജ്വലമായ രാഷ്ട്രീയ വിജയം സ്വപ്നം കണ്ടിരുന്നില്ല.

സ്വർണ്ണക്കടത്തും സ്വപ്നവിവാദവും ബിനീഷ് കോടിയേരിയും ഇഡിയുമൊക്കെയായി കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ തദ്ദേശത്തിലെ മിന്നുന്ന വിജയം പിണറായി സർക്കാറിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. സർക്കാർ നടത്തിയ ക്ഷേമ പരിപാടികൾ തന്നെയാണ് വോട്ടായത് എന്നുതന്നെയാണ് സിപിഎം നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നത്. താഴെക്കിടയിൽ സ്വപ്നയും ശിവശങ്കറും ഒന്നുമല്ല ചർച്ചയായത്.

കോവിഡ് കാലത്ത് എൽഡിഎഫ് സർക്കാർ നൽകിയ സേവനങ്ങളും റേഷൻ കിറ്റും പെൻഷൻ വീട്ടിൽ എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ സർക്കാറിന്റെ ഇമേജ് ഒട്ടൊന്നുമല്ല സാധാരണക്കാരുടെ ഇടയിൽ ഉയർത്തിയത്. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനം വോട്ടുചെയ്തുവെന്നാണ് പ്രമുഖ സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്.

രണ്ടാമതായി മുന്നണിയും കക്ഷി ബന്ധങ്ങളും കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവുകയാണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. ജോസ് കെ മാണിയും, വീരേന്ദ്രകുമാറിന്റെ എൽജെഡിയും വന്നതോടെ മുന്നണി ശക്തിപ്പെട്ടു. കോട്ടയം അടക്കമുള്ള സ്ഥലങ്ങളിൽ കേരളാ കോൺഗ്രസും, മലബാറിൽ എൽജെഡിയും വന്നത് ഗുണം ചെയ്തു. മറ്റൊന്ന് ചെറുകിട പാർട്ടികളുടെയും മറ്റ് കൂട്ടായ്മകളും ഇത്തവണ വ്യാപകമായി രംഗത്ത് ഇറങ്ങിയതാണ്. അങ്ങനെ വോട്ട് ഭിന്നിക്കുമ്പോൾ അതിന്റെ ഗുണം കിട്ടുക സ്വാഭാവികമായും കേഡർ പാർട്ടിയായ സിപിഎമ്മിന് ആണ്. അതുപോലെ തന്നെ ബിജെപി നല്ല രീതിയിൽ കോൺഗ്രസ് വോട്ടുകൾ പിടിക്കുന്ന സാഹചര്യവും ഈ തെരഞ്ഞെടുപ്പിൽ കണ്ടു. തിരുവനന്തപുരം നഗരസഭയിൽ അടക്കം അത് പ്രകടമാണ്.

അതേസമയം സിഎഎ സമരത്തിന്റെയൊക്കെ തുടർച്ചയെന്ന നിലയിൽ മുസ്ലിം സമുദായം ഇടതുമുന്നണിയോട് അടുത്തിരുന്നു. മുസ്ലിം ലീഗ് മൽസരിക്കാത്തിടത്ത് അവർ പ്രഥമ പരിഗണന കൊടുത്തത് സിപിഎമ്മിനാണ്. അതുപോലെ തന്നെ യാക്കോബായ വിഭാഗത്തിന്റെ വലിയ പിന്തുണയും ഇടതുമുന്നണിക്ക് ഇത്തവ കിട്ടുകയുണ്ടായി. സിപിഎം നേതാക്കൾ അടക്കം പറയുന്ന മറ്റൊരു കാര്യമുണ്ട്. കോൺഗ്രസിന്റെ നേതൃ പ്രതിസന്ധി. രമേശ് ചെന്നിത്തലയെ മുൻനിർത്തി മൽസരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ സൂചകം കൂടിയാണിത്.

ഇതിനെല്ലാം ഉപരിയായി ഏറ്റവും വലിയ നേട്ടം തങ്ങൾക്ക് കിട്ടിയത് സ്ഥാനാർത്ഥി നിർണ്ണയും മൂലമാണെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ. പരാമാധി യുവാക്കളെ ഇറക്കിക്കൊണ്ടുള്ള പ്രചാരണ തന്ത്രം ഫലം കണ്ടു. ഇങ്ങനെ പോവുകയാണെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇടത് നേതാക്കാൾ.