തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജമാഅത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തെന്ന് സിപിഎം വിലയിരുത്തൽ. ബിജെപിക്ക് ആശങ്കപ്പെടുത്തുന്ന വളർച്ച കൈവരിക്കാനായിട്ടില്ലെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ക്രൈസ്തവ സമുദായത്തെ ഇടതു മുന്നണിയിലേക്ക് അടുപ്പിക്കാനായെന്നും സിപിഎം വിലയിരുത്തിൽ.

അതേസമയം ചില സമുദായങ്ങളിൽ ബിജെപി സ്വാധീനം വർധിക്കുന്നതായും സമിതി വിലയിരുത്തിയിട്ടുണ്ട്. എം.വി ഗോവിന്ദൻ അധ്യക്ഷനായി ആരംഭിച്ച യോഗം ഞായറാഴ്ചയും തുടരും. ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നിങ്ങനെ ചിലയിടങ്ങളിൽ പാർട്ടിയിലുള്ള പ്രാദേശികമായ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് പരിഹരിക്കണമെന്ന് സമിതി യോഗത്തിൽ അഭിപ്രായമുയർന്നു.

ബി.ഡി.ജെ.എസ്, എൻ.എസ്.എസ് എന്നിവയുടെ സ്വാധീനമാണ് ബിജെപിക്ക് ഉണ്ടായ നേട്ടത്തിന് കാരണമെന്നും വിലയിരുത്തൽ ഉണ്ട്. ജമാ അത്ത് ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് സ്വാധീനം വർധിപ്പിക്കാനായെന്നും യു.ഡി.എഫിൽ നിന്ന് ക്രൈസ്തവവിഭാഗം അകൽച്ച കാണിച്ചെന്നും യോഗത്തിൽ വിലയിരുത്തൽ ഉണ്ടായി. മുസ്ലിം ലീഗിന് മാത്രമാണ് യു.ഡി.എഫിൽ നേട്ടമുണ്ടാക്കാനായത്. സർക്കാരിന്റെ വികസനജനക്ഷേമ പദ്ധതികൾ ജനപിന്തുണ വർധിക്കുന്നതിനിടയാക്കി. അതിനാൽ ഇത്തരം പദ്ധതികൾ തുടരേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയിരുന്നു. വോട്ട് കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 98 നിയമസഭാ സീറ്റിൽ ഇടത് മുന്നണിക്ക് മുൻതൂക്കമുണ്ടെന്നാണ് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. 41 സീറ്റിലാണ് യുഡിഎഫിന് മുൻതൂക്കം ഉള്ളത്. ഒരു സീറ്റിൽ ബിജെപിക്കും മുൻതൂക്കം ഉണ്ട്. നാളെ ആരംഭിക്കുന്ന സംസ്ഥാനസമിതിയിൽ വിശദ ചർച്ച നടക്കും

കണക്കനുസരിച്ച് 42 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടിയിട്ടുള്ളത്. 38 ശതമാനം വോട്ട് യുഡിഎഫിന് കിട്ടി. ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടിയെന്നും കണക്കുകൾ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ തദ്ദേശത്തിലെ വൻ വിജയം ഇടതുമുന്നണിക്ക് നൽകുന്നത് ഭരണത്തുടർച്ചാ പ്രതീക്ഷയാണ്. കൃത്യമായ രാഷ്ട്രീയ വോട്ടുകൾ എന്നതിന്റെ അടിസ്ഥാനത്തിൽ ജില്ലാപഞ്ചായത്താണ് ട്രൻഡ് സെറ്ററായി എടുക്കാറുള്ളത്. ജില്ലാപഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ വൻ കുതിപ്പിന്റെ അടിസ്ഥാനത്തിൽ 110 നിയമസഭാ സീറ്റുകളിൽവരെ എൽഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്നുണ്ട്. മഞ്ചേശ്വരം, കാസർകോട്, കഴക്കുട്ടും, വട്ടിയൂർക്കാവ്, തിരുവനനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതാണ്. ഇതിൽ മഞ്ചേശ്വരത്തും പാലക്കാട്ടും വോട്ടു വ്യത്യാസം തീരെ കുറവാണ്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് യുഡിഎഫിന് 123 നിയമസഭാ മണ്ഡലങ്ങളിൽ മുൻതൂക്കമുണ്ടായിരുന്നിടത്താണ് 2020 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 38 ലേക്ക് ചുരുങ്ങിയത്. എൽഡിഎഫാകട്ടെ 16 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് വലിയ മുന്നേറ്റമാണ് നേടിയത്.കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും മറികടക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം.

2016 ൽ 91 നിയമസഭാ മണ്ഡലങ്ങളുടെ ഭൂരിപക്ഷത്തിൽ നിന്നാണ് എൽഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫാകട്ടെ 47 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 41 മണ്ഡലങ്ങളിലേക്ക് ചുരുങ്ങി.എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ്ങ് പാറ്റേൺ ആയതുകൊണ്ട് ഇതുവെച്ച് പ്രവചനം നടത്താൻ ആവില്ലെന്നും നിയസസഭ തങ്ങൾ പിടിക്കുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പറയുന്നത്. 91ൽ 14ൽ 13 ജില്ലാകൗൺസിലുകളിലും വിജയിച്ച് നായനാർ സർക്കാർ തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയപ്പോൾ, യുഡിഎഫ് വിജയിച്ചതാണ് അവർ ഈ കണക്കുകൾക്ക് മറുപടിയായി ചൂണ്ടിക്കാട്ടുന്നത്.